വീടുകയറാൻ അഞ്ചുപേർ മതി; പനിയുള്ളവർക്ക് വീട്ടിലിരിക്കാം
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്ക് കൃത്യമായി ധരിക്കുകയും വേണം.
സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം. മാസ്ക്, കൈയുറകള്‍ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രമേ പാടുള്ളു. മാസ്ക്, ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.
മാസ്ക് മുഖത്തുനിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്. പ്രചാരണത്തിനെത്തുന്നവർ വീടുകള്‍ക്ക് അകത്തേക്ക് പ്രവേശിക്കരുത്. ക്വാറൻറീനിലുള്ള വീടുകളിലും കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പ്രചാരണത്തിന് പോകരുത്.
യോഗങ്ങള്‍ നടത്തുന്ന ഹാളിെൻറയും മുറിയുടെയും കവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാള്‍ കണ്ടെത്തുകയും എ.സി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങൾ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം.
ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാര്‍ഗനിർദേശങ്ങള്‍ പാലിച്ചുകൊണ്ടാവണം. പൊതുയോഗത്തിനുള്ള മൈതാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍ ഒരുക്കണം. മൈതാനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം.
പൊതുയോഗങ്ങളില്‍ തെര്‍മല്‍ സ്കാനിങ് നടത്തുകയും മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.