പി.സി. ചാക്കോ 65 ലക്ഷം കൈക്കൂലി വാങ്ങിയതായി എൻ.സി.പി മുൻ ദേശീയ സെക്രട്ടറി
text_fieldsകൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്കെതിരെ അഴിമതി ആരോപണവുമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി. പി.എസ്.സി മെംബർ നിയമനത്തിൽ ചാക്കോ 65 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപിച്ച മുഹമ്മദ് കുട്ടി, അതുമായി ബന്ധപ്പെട്ട ശബ്ദരേഖയും പുറത്തുവിട്ടു. മുൻ എൻ.സി.പി നേതാവ് ബിജു ആബേൽ സംസാരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ചാക്കോ പാർട്ടിയിൽ വന്നതുമുതൽ കാര്യങ്ങൾ നടക്കുന്നത് പണത്തിന്റെ സ്വാധീനത്തിലാണ്.
എറണാകുളത്തുനിന്നുള്ള ഒരു വനിത നേതാവ് പി.എസ്.സി മെംബർ സ്ഥാനത്തിനായി ആവശ്യപ്പെട്ട 50 ലക്ഷത്തിൽ 20 ലക്ഷം നൽകിയെന്നും എന്നാൽ ഇവരെ തള്ളിയാണ് ചാക്കോ പണം വാങ്ങിയ വ്യക്തി മെംബറായതെന്നും മുഹമ്മദ്കുട്ടി കുറ്റപ്പെടുത്തി. പി.എസ്.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ച് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിൽ തോമസ് കെ. തോമസ് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും സർക്കാറിന്റെ കാലാവധി പകുതിയായാൽ മന്ത്രിയാക്കാമെന്ന പ്രഫുൽ പട്ടേലിന്റെ നിർദേശം അനുസരിച്ച് അദ്ദേഹം പിന്മാറി.
അങ്ങനെയാണ് താൻ മത്സരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ചാക്കോ പാർട്ടിയുടെ അധ്യക്ഷനായി. പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടി എറണാകുളം അഡീഷനൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.