ചെന്താമരയെ പേടി; മൊഴി നൽകാതെ പിന്മാറി നാലു സാക്ഷികൾ
text_fieldsപാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നൽകാതെ നിർണായക സാക്ഷികൾ. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരൻ അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയിരിക്കുകയാണ്.
കൊലപാതക ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. എന്നാൽ, ചെന്താമര കൊല്ലാൻ തീരുമാനിച്ചിരുന്ന അയൽവാസിയായ പുഷ്പ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. കൊലക്കുശേഷം ചെന്താമര ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ ആവർത്തിച്ചു. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ പുഷ്പയാണെന്നും അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും ചെന്താമര മൊഴി നൽകിയിരുന്നു.
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായതിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. ശാസ്ത്രീയ തെളിവുകൾ, കൊലക്കുപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ വസ്ത്രം എന്നിവ പൊലീസിന് കണ്ടെടുക്കാനായിട്ടുണ്ട്.
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ഇപ്പോൾ കൊല്ലപ്പെട്ട സുധാകരൻ സജിതയുടെ ഭർത്താവാണ്. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.
ആദ്യം ആലത്തൂർ സബ് ജയിലിലായിരുന്ന ചെന്താമരയെ, സഹ തടവുകാർ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂർ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമരയുടെ പറയുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ നൂറ് വർഷമെങ്കിലും ജയിലിലടക്കൂവെന്നാണ് ചെന്താമര പറഞ്ഞത്. കൊലപാതകങ്ങളിൽ ഇയാൾക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.