വഖഫ് ബില്ലിനെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ്; ‘പാർലമെന്റിലെ ചർച്ചയിൽ നിർദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്’
text_fieldsകോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് എം.പിയും കേരള കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് ജോർജ്. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യു.ഡി.എഫിന്റെയും ഇൻഡ്യ മുന്നണിയുടെയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളതെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.
ബില്ലിനെ പിന്തുണക്കും എന്ന് താൻ പറഞ്ഞതായി വന്ന വാർത്ത വളച്ചൊടിച്ചതാണ്. നിയമഭേദഗതി ബിൽ പാർലമെന്റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ നൽകുമെന്നാണ് താൻ പറഞ്ഞത്. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പാർലമെന്‍റിൽ വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുനമ്പം ഭൂസമരത്തിന്‍റെ 101-ാമത് ദിനത്തിൽ സമരപ്പന്തൽ സന്ദർശിക്കവെ ഫ്രാൻസിസ് ജോർജ് പറഞ്ഞെന്ന് മാധ്യമങ്ങളിൽ വാർത്തവന്നത്. നിലവിലുള്ള വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല.
കേന്ദ്ര സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി ബിൽ അവതരണത്തിൽ നിന്ന് പിന്നോട്ട് പോകരുത്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാൻ താനും തന്‍റെ പാർട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞതായി വാർത്തയിൽ ഉണ്ടായിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന ഫ്രാൻസിസ് ജോർജിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ മനസിലാക്കാതെയാണ് ഫ്രാൻസിസ് ജോർജിന്‍റെ പ്രതികരണമെന്നാണ് ഹാരിസ് ബീരാൻ പറഞ്ഞത്.
ഏത് വിധത്തിലാണ് വഖഫ് ഭേദഗതി ഉപകാരപ്രദമാണെന്ന ഫ്രാൻസിസ് ജോർജിന്‍റെ തോന്നൽ മനസിലാകുന്നില്ല. മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല. മുനമ്പം ഭൂമി പ്രശ്നവും വഖഫ് ഭേദഗതിയും രണ്ടാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വഖഫ് നിയമ ഭേദഗതി തിരക്കിട്ട് പാസാക്കാനാണ് നീക്കമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. ജെ.പി.സിയുടെ നടപടിയോട് സഹകരിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യം വച്ചാണ് കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ധ്രുവീകരണമുണ്ടാക്കാനും അത് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാനുമുള്ള ടൂൾ ആണിതെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.