ജനത്തെ തല്ലിച്ചതച്ചുള്ള ഗെയിലിന്റെ പ്രവർത്തനം; അഭിഭാഷക കമീഷൻ റിപ്പോർട്ട് എതിരാവുമെന്ന ഭയം മൂലം
text_fieldsതൃശൂർ: ജനത്തെ തല്ലിച്ചതച്ച് വാതക പൈപ്പ്ലൈന് പദ്ധതിയുമായി ഗെയിൽ മുന്നോട്ടുപോകുന്നത് ഹൈകോടതി അഭിഭാഷക കമീഷൻ റിപ്പോർട്ട് എതിരാവുമെന്ന ഭയം മൂലം. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ഹൈകോടതി അഭിഭാഷക കമീഷൻ റിപ്പോർട്ട് അടുത്തദിവസം വരാനിരിക്കെയാണ് ഗെയിലിെൻറ പരാക്രമം. ജന സുരക്ഷയെ ഏറെ ബാധിക്കുന്ന ഇക്കാര്യത്തിൽ ഗെയിൽ അനുകൂല സർക്കാർ നിലപാട് ഏറെ ദുരൂഹവുമാണ്.
കോഴിക്കോട് ജില്ലയിൽ കിനാലൂർ വില്ലേജിൽ തച്ചംപൊയിൽ പ്രദേശത്ത് പൈപ്പ് വിന്യാസത്തിൽ ഗെയിൽ അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഹൈകോടതി അഭിഭാഷക കമീഷൻ ജൂൈല 29ന് കണ്ടെത്തിയിരുന്നു. 1600 മീറ്റർ നീളത്തിലും 400 മീറ്റർ വീതിയിലും പ്രദേശത്തെ തരംതിരിച്ചാണ് പരിശോധന നടത്തിയത്. 200 മീറ്റർ സ്ഥലം പരിശോധിച്ചപ്പോൾ തന്നെ 76 വീടുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന റിപ്പോർട്ടാണ് പരിശോധനക്കെത്തിയ അഭിഭാഷക കമീഷൻ വി.വിജിത കോടതിയിൽ സമർപ്പിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കോടതി ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു.
ഇതോടെ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ബാക്കി ഭാഗങ്ങളിലും പദ്ധതി കടന്ന് പോകുന്ന സ്ഥലങ്ങളിൽ അഭിഭാഷക കമീഷൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറം ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. പരിശോധനയിൽ അഭിഭാഷക കമീഷൻ വ്യാപകമായി സുരക്ഷവീഴ്ചകൾ കണ്ടെത്തിയിരുന്നു. ഗെയിലിന് പ്രതികൂലമായ റിപ്പോർട്ട് ഇന്നോ നാളെയോ വരാനിരിക്കെയാണ് ധിറുതിപിടിച്ച് പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നത്. സ്റ്റേ ഇല്ലാത്തിടത്തോളം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടുമായി ഗെയിൽ മുന്നോട്ടുവന്നത് അതുകൊണ്ട് തന്നെയാണ്. ഇതിന് ഒത്താശയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വരുന്നതിന് പിന്നിൽ കേന്ദ്രവുമായുള്ള നീക്കുപോക്കാണ്.
പദ്ധതിക്കായി അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്ജിനീയേഴ്സിെൻറ (എ.എസ്.എം.ഇ) സുരക്ഷമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നാണ് ഗെയിലിെൻറ അവകാശവാദം. എ.എസ്.എം.ഇ മാനദണ്ഡം അനുസരിച്ച് പ്രദേശത്തെ ജനസാന്ദ്രത കണക്കിലെടുത്ത് നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 10 വരെ വീടുകളുള്ള പ്രദേശമാണ് ഒരു മേഖല.10 മുതല്‍ 46 വീടുകളുള്ള പ്രദേശങ്ങളെ രണ്ടും 46 മുതല്‍ എത്രവരെയും മൂന്നും ഇരുനില കെട്ടിടങ്ങളും ജനവാസകേന്ദ്രങ്ങള്‍ക്കും ഇടയിലൂടെയുള്ളത് നാലുമാണ്. ഇത് അനുസരിച്ച് കേരളം നാലാം മേഖലയിലാണ് വേണ്ടതെങ്കിലും 10 മുതല്‍ 46 വരെ വീടുകളുള്ള രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനവാസകേന്ദ്രങ്ങളില്‍ നിന്നും 15 മീറ്റര്‍ മാറി പൈപ്പ് ഇടണമെന്ന നിർദേശം പദ്ധതി കടന്നുപോകുന്ന ഏഴ് ജില്ലകളിലും വ്യാപകമായി അട്ടിമറിച്ചിട്ടുണ്ട്. ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വാൽവുകള്‍ സ്ഥാപിക്കുന്നതിനും തയാറല്ല. രണ്ട് വാൽവ് സ്റ്റേഷനുകളുടെ ദൂരപരിധി എട്ട് കിലോമീറ്റര്‍ ആണെന്ന അന്താരാഷ്ട്ര നയം പാലിക്കുന്നില്ല. കേരളത്തില്‍ പൈപ്പ് ലൈനില്‍ വാൽവ് സ്റ്റേഷനുകളുടെ ദൂരപരിധി 24 കിലോമീറ്ററാണ്. 67 വാൽവുകൾ വേണ്ടിടത്ത് 25 എണ്ണമാണ് നിലവിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.