നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല; ദിവ്യയുടെ വാദം തള്ളി ഗംഗാധരൻ
text_fieldsകണ്ണൂർ: എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് റിട്ട. അധ്യാപകൻ ഗംഗാധരൻ. എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദി എന്ന ആരോപണമുയർന്ന പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹരജിൽ ഗംഗാധരന്റെ പേര് പരാമർശിച്ചിരുന്നു. ഗംഗാധരനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഗംഗാധരൻ പരാതി നൽകിയിട്ടുണ്ടെന്നും ദിവ്യ പരാമർശിച്ചിരുന്നു.
സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എ.ഡി.എമ്മിനെ കണ്ടതെന്ന് ഗംഗാധരൻ വ്യക്തമാക്കി. എ.ഡി.എമ്മിന്റെ ഇടപെടലിൽ അതൃപ്തി തോന്നിയ ഗംഗാധരൻ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എ.ഡി.എം അധികാരം ദുർവിനിയോഗം ചെയ്തതായി പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം കൈക്കൂലി ചോദിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും ഗംഗാധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറുപേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധമായി നീതികാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ'-ഗംഗാധരന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.