കൊച്ചി നഗരത്തിലെ മാലിന്യം: ബദൽ നീക്കം പാളി, ഇന്നലെയും 10 ലോഡ് മാലിന്യം ബ്രഹ്മപുരത്തേക്ക്
text_fieldsകൊച്ചി: നഗരത്തിലെ ജൈവമാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള കൊച്ചി കോർപറേഷന്റെ പദ്ധതി തുടക്കത്തിലേ കല്ലുകടി. മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് ജൂൺ ഒന്നുമുതൽ മാലിന്യ ശേഖരണം സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം ഇതിന് അംഗീകാരവും നൽകിയിരുന്നു. തുടർന്ന് വീടുകളിൽ നിന്നുൾപ്പെടെ ശേഖരിക്കുന്ന ഭക്ഷ്യമാലിന്യം ശുചിത്വമിഷന്റെ ചുരുക്കപ്പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത മൂന്ന് ഏജൻസികൾക്ക് കൈമാറാൻ കരാറും ഒപ്പിട്ടു. ഇതനുസരിച്ച് ഹരിത കർമ സേനയിലെ അംഗങ്ങൾ വ്യാഴാഴ്ച രാവിലെ മുതൽ മാലിന്യവുമായി കലക്ഷൻ പോയന്റുകളിൽ കാത്തുനിന്നെങ്കിലും ഏജൻസിയുടെ വാഹനങ്ങൾ എത്താൻ വൈകി. ചില സ്ഥലങ്ങളിൽ എത്തിയതുമില്ല.
തുടർന്ന് കോർപ്പറേഷൻ വാഹനങ്ങളിൽ മാലിന്യം ബ്രഹ്മപുരത്തേക്ക് നീക്കുകയായിരുന്നു. ഗതാഗതക്കുരുക്കാണ് ഏജൻസിയുടെ വാഹനങ്ങൾക്ക് കൃത്യസമയത്ത് എത്തുന്നതിന് തടസ്സമായതെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. സാധാരണ ദിവസങ്ങളിൽ 32 ലോറി മാലിന്യമാണ് ബ്രഹ്മപുരത്തെത്തുന്നത്. ഇന്നലെ 10 വാഹനങ്ങളിലെ മാലിന്യം മാത്രമാണ് അങ്ങോട്ടു കൊണ്ടുപോയത്. ബാക്കിയുള്ളത് ഏജൻസികളെടുത്തു.
പശ്ചിമകൊച്ചിയിൽനിന്ന് ആറും നഗരപരിധിയിൽനിന്ന് നാലും ലോഡ് വാഹനങ്ങളാണ് വ്യാഴാഴ്ച ബ്രഹ്മപുരത്തേക്ക് അയച്ചത്. തുടക്കത്തിലുള്ള ഈ ആശയക്കുഴപ്പങ്ങൾക്ക് വരും ദിവസങ്ങളിൽ പരിഹാരമാകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ പ്രതികരിക്കാൻ മേയർ വിസമ്മതിച്ചു.
ടെക് ഫാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊലൂഷൻസ്, വി.കെയർ ഷോപ്പിങ് എന്നീ കമ്പനികളുമായാണ് കോർപറേഷൻ കരാറിലേർപ്പെട്ടിട്ടുള്ളത്. മൂന്ന് മേഖലകളാക്കി തിരിച്ച് 50 ടൺ വീതം മാലിന്യം കമ്പനികൾ ദിവസവും കൊച്ചിയിൽനിന്ന് ശേഖരിച്ച് കൊണ്ടുപോകുമെന്നാണ് ധാരണ.
ഹരിത കർമ്മ സേന വീടുകളിൽനിന്ന് പതിവുപോലെ ജൈവമാലിന്യം ശേഖരിച്ച് ഇപ്പോഴുള്ള കലക്ഷൻ പോയന്റുകളിൽ എത്തിക്കും. അവിടെനിന്ന് മാലിന്യം സ്വകാര്യകമ്പനി വാഹനത്തിൽ കൊണ്ടുപോകും. കിലോക്ക് നാലു രൂപയാണ് നിരക്ക്. ദുരന്തനിവാരണ നിയമ പ്രകാരം കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം സ്വകാര്യ ഏജൻസിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ബദൽ സംവിധാനം തുടരും
കൊച്ചി: ബ്രഹ്മപുരത്ത് പുതിയ സംസ്കരണ സംവിധാനവും ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) പ്ലാന്റും സ്ഥാപിക്കുന്നതുവരെ സ്വകാര്യ ഏജൻസികളുടെ മാലിന്യ ശേഖരണം തുടരാനാണ് തീരുമാനം. ഒരുവർഷത്തിനകം ഈ സംവിധാനങ്ങൾ സജ്ജമായേക്കും. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യം അവിടേക്ക് കൊണ്ടുപോകുന്നില്ല.
സമീപ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷ്യമാലിന്യമുൾപ്പെടെ കഴിഞ്ഞമാസം മുതൽ ബ്രഹ്മപുരത്ത് അനുവദിക്കുന്നില്ല. 50 ടൺ ശേഷിയുള്ള പ്ലാന്റ സ്ഥാപിക്കാനാണ് സർക്കാർ കോർപറേഷന് അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ ശേഷി 100 ടണ്ണായി ഉയർത്താൻ സർക്കാറിന്റെ അനുമതി തേടാൻ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
സ്വകാര്യ ഏജന്സികൾക്ക് മാലിന്യം കൈമാറുന്നതിനെതിരെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് തന്നെ കൗൺസിലിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഖരിക്കുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് വ്യക്തമാക്കാത്തത് സംശയസ്പദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇത് പല സ്ഥലങ്ങളിൽ തള്ളാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ, ശുചിത്വമിഷൻ ഇതിന് മേൽനോട്ടം വഹിക്കുമെന്നാണ് മേയർ പറഞ്ഞിട്ടുള്ളത്.അതേസമയം കൊച്ചിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ തീരുമാനിച്ച കമ്പനിക്ക് മാധ്യമപ്രവർത്തകനെന്ന പേരിൽ ഫോണിൽ ഭീഷണിയെത്തിയതായി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.