മരുന്ന് കുറിപ്പിൽ ജനറിക് നാമം: സർക്കാർ ഉത്തരവ് പാലിക്കാതെ ഡോക്ടർമാർ
text_fieldsകോഴിക്കോട്: രോഗികൾക്ക് മരുന്ന് കുറിച്ചുനൽകുമ്പോൾ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം. ഇത് രോഗികൾക്ക് മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്ന് മാറിനൽകാൻ ഇടയാക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പ് രോഗികൾക്ക് വായിച്ച് മനസ്സിലാക്കാൻ സാധിക്കുക അപൂർവമാണ്. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ആർക്കും വായിക്കാൻ കഴിയുന്നരീതിയിൽ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും ഡോക്ടർമാർ പാലിക്കാറില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറിപ്പടികൾ പരിശോധിക്കുന്നതിന് പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കണമെന്നും കഴിഞ്ഞവർഷത്തെ സർക്കാർ ഉത്തരവിൽ നിർദേശമുണ്ട്. എന്നാൽ, ആശുപത്രികളിൽ ഇങ്ങനെ ഒരു കമ്മിറ്റിതന്നെ വിരളമാണ്. കമ്മിറ്റി രൂപവത്കരിക്കുന്ന ഇടങ്ങളിൽതന്നെ പരിശോധന നടക്കാറുമില്ല. ജില്ലതലത്തിൽ ജില്ല മെഡിക്കൽ ഓഫിസർക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ജനറിക് നാമം നിർബന്ധമാക്കാനും പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാനും മെഡിക്കൽ കൗൺസിലും ശിപാർ ചെയ്തിട്ടുണ്ട്. ദേശീയ മെഡിക്കൽ കമീഷനും ഇതേ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾക്കും മെഡിക്കൽ കമീഷൻ വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ജനറിക് നാമം നിർബന്ധമാക്കൽ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. മരുന്നു വിൽപനക്കാർ ഏറ്റവും കൂടുതൽ കമീഷൻ ലഭിക്കുന്ന മരുന്നുകൾ വിൽക്കാൻ ഇത് ഇടവരുത്തും. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ട് ഡോക്ടറുടെ മരുന്ന് കുറിപ്പിൽ ബ്രാൻഡ് നാമത്തിനൊപ്പം ജനറിക് നാമം ഇല്ലാത്തതു രോഗിക്ക് മരുന്ന് മാറിനൽകാനിടയാക്കിയിരുന്നു. മാക്സ്ഡോൽ ബ്രാൻഡിലുള്ള വേദന സംഹാരിക്ക് പകരം ഇതേ ബ്രാൻഡിലുള്ള അപസ്മാര മരുന്നിന്റെ സബ്സ്റ്റിറ്റ്യൂട്ടായിരുന്നു രോഗിക്ക് ലഭിച്ചത്. ഉപഭോക്താവിന്റെ ജാഗ്രത കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.