‘ഇ.ഡി റെയ്ഡ്: അടുത്തത് പൃഥ്വിരാജ് പിന്നെ മോഹൻലാൽ; ഫാഷിസം ഇപ്പോൾ ഒളിയും മറയുമില്ലാതെ പച്ചക്ക്’
text_fieldsപാലക്കാട്: സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനവുമായി ഇറങ്ങിയ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻപ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ പച്ചക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയുടെ അടുത്ത ഉന്നം പൃഥ്വിരാജും പിന്നെ മോഹൻലാലും ആയിരിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
‘മുൻപ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു, ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങൾ എല്ലാം കാട്ടുന്നു. അടുത്തതു പ്രിത്വിരാജ് പിന്നെ മോഹൻലാൽ’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഗോകുലം ഗോപാലന്‍റെ കോഴിക്കോട് അരയിടത്ത്പാലത്തെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന.
ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍റ് ഫിന്‍സിലും കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം ഗ്രാന്‍ഡ് കോര്‍പറേറ്റ് ഓഫിസിലുമാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ചെന്നൈയില്‍ പരിശോധന നടത്തുന്നത്.
‘എമ്പുരാൻ’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ സംഘ്പരിവാർ നേതാക്കൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ ‘എമ്പുരാൻ’ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയിൽ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.