99 ശതമാനം പ്രശ്നവുമുണ്ടാക്കിയത് മുസ്‍ലിംകൾ തന്നെയെന്ന് ഗോപൻ സ്വാമിയുടെ മകൻ
text_fieldsനെയ്യാറ്റിൻകര (തിരുവനന്തപുരം): വിവാദ സമാധി സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്‍ലിംകളെന്ന് ‘സമാധി’യായ ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. ഇതുമായി ബന്ധപ്പെട്ട് ഇത്രയും പ്രശ്നങ്ങൾ വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ല. 99 ശതമാനം പ്രശ്നമുണ്ടാക്കിയ ആൾക്കാർ മുസ്‍ലിംകൾ തന്നെയാണ്. അവരാണ് കൂടുതൽ പ്രശ്നമുണ്ടാക്കിയത് -സനന്ദൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം, ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു മറുപടി.
പരാതി നൽകിയിരിക്കുന്നത് വിശ്വംഭരനും യേശുദാസനും ഉൾപ്പെടെ വിവിധ ജാതി മതസ്ഥരല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സനന്ദന് മറുപടി ഉണ്ടായിരുന്നില്ല. വിശ്വംഭരൻ തങ്ങളുടെ ശത്രു തന്നെയാണെന്നായിരുന്നു ഇതിനോടുള്ള പ്രതികരണം.
ഇല്ലാത്ത കഥകളെല്ലാം കെട്ടിച്ചമച്ച് വിശ്വംഭരൻ സ്റ്റേഷനിൽ പരാതി കൊടുക്കാനുള്ള കാരണം ക്ഷേത്രത്തിന്റെ സൈഡിലൂടെ ഞങ്ങൾ വഴി കൊടുക്കാത്തതു കൊണ്ടാണ്. വിശ്വംഭരൻ പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതി ഉത്തരവിടുന്നപക്ഷം പൊളിക്കാനായി പൊലീസ് വന്നാൽ അനുവദിക്കുമോ എന്ന ചോദ്യത്തിനും ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു സനന്ദന്റെ മറുപടി. നിയമപരമായ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കിയ സ്ഥിതിക്ക് എന്താണ് നിലപാടെന്ന് ചോദിച്ചപ്പോൾ ഞാൻ അവരോട് ചോദിച്ച് നോക്കട്ടെ എന്നായിരുന്നു പ്രതികരണം.
സമാധി പോസ്റ്റർ അച്ചടിച്ചത് താനാണെന്നും സനന്ദൻ പറഞ്ഞു. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തി. ഇതുവരെ പൊലീസ് നോട്ടിസ് നൽകിയിട്ടില്ലെന്നും സനന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഗോപനെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥർ നിർത്തിവച്ചിരുന്നു. സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.