മന്ത്രിയുടെ മരുമകന് ഭൂമി കൈമാറൽ; നിയമവിരുദ്ധമെന്ന് കലക്റുടെ റിപ്പോർട്ട്
text_fieldsതൊടുപുഴ: മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡൻറായ രാജക്കാട് സഹകരണ ബാങ്കിന് വൈദ്യുതി ബോർഡ് ഭൂമി കൈമാറിയത് നിയമവിരുദ്ധമെന്ന് ഇടുക്കി ജില്ല കലക്ടറുടെ റിപ്പോർട്ട്. പൊന്മുടി പദ്ധതിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയാണ് അനധികൃതമായി കൈമാറ്റം ചെയ്തത്. പാട്ടഭൂമി മറിച്ചുനൽകാൻ സാധിക്കില്ല. വൈദ്യുതി ബോർഡിന് അവകാശമില്ലാത്തതും പദ്ധതി ആവശ്യത്തിന് കൈമാറിയതുമായ സർക്കാർ തരിശുഭൂമി(റവന്യൂ പുറേമ്പാക്ക്)യാണിതെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശിെൻറ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉടുമ്പൻചോല തഹസിൽദാറുടെയും സർവേ വിഭാഗത്തിെൻറയും അന്വേഷണത്തിലും രേഖ പരിശോധനയിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയതായാണ് സൂചന.
കൈവശമുണ്ടെങ്കിലും തണ്ടപ്പേര് പിടിച്ച് കരമടക്കാത്ത പൊന്മുടി ഡാം പരിസരത്തെ 21 ഏക്കറാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി മന്ത്രിയുടെ മരുമകനും സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ വി.എ. കുഞ്ഞുമോൻ പ്രസിഡൻറായ രാജക്കാട് ബാങ്കിനു കൈമാറിയത്. സംഭവം പുറത്തുവന്നതോടെ റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു കലക്ടറുടെ അന്വേഷണം.
പതിച്ചുനൽകിയ ഭൂമി ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചു നൽകണമെന്നാണ് വ്യവസ്ഥ. ഇതു ലംഘിച്ചെന്ന് മാത്രമല്ല, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും മറിച്ചുനൽകിയതും നിയമവിരുദ്ധമാണ്. കെ.എസ്.ഇ.ബിക്ക് കീഴിലെ ഹൈഡൽ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോർട്ട് വാങ്ങി മന്ത്രി മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറുമായ സതിയുടെ ഭർത്താവ് കുഞ്ഞുമോൻ പ്രസിഡൻറായ സംഘത്തിന് ഭൂമി കൈമാറുകയായിരുന്നു.
രാജാക്കാട് സഹകരണ ബാങ്ക് മുന് പ്രസിഡൻറാണ് പദ്ധതിയുടെ അനുമതിക്കായി സമീപിച്ചതെന്നാണ് എം.എം. മണിയുടെ നിലപാട്. കാലങ്ങളായി രാജക്കാട് ബാങ്ക് ഭരിക്കുന്നത് സി.പി.എമ്മാണ്.
മുമ്പ് റദ്ദാക്കി; മണിക്ക് വേണ്ടി അനുമതി
മൂന്നാർ: ടൂറിസം വികസനത്തിന് മൂന്നാറിൽ സഹകരണ സംഘത്തിന് യു.ഡി.എഫ് അനുവദിച്ച ഭൂമി അധികാരത്തിലെത്തിയപ്പോൾ റദ്ദാക്കിയ എൽ.ഡി.എഫ് സർക്കാർ, മന്ത്രി എം.എം. മണിയുടെ മരുമകെൻറ കാര്യം വന്നപ്പോൾ ഇക്കാര്യം മറന്നു.
മാട്ടുപ്പെട്ടി സൺമൂൺവാലി പാർക്കിന് സമീപത്തും മൂന്നാർ ഹൈഡൽ ടൂറിസം പാർക്കിന് സമീപത്തുമായി മൂന്നേക്കറാണ് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എ.കെ. മണി പ്രസിഡൻറായ ടൂറിസം കോഓപറേറ്റിവ് സൊസൈറ്റിക്ക് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് അനുവദിച്ചത്. വൈദ്യുതി ബോർഡ് അംഗീകരിച്ച പദ്ധതി യാഥാർഥ്യമാകാനിരിക്കെ എൽ.ഡി.എഫ് പ്രവർത്തകർ സമരവുമായി രംഗത്തെത്തി.
അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ നേതൃത്വത്തിലായിരുന്നു സമരം. പിന്നീട് ഇടതു സർക്കാർ അധികാരത്തിലെത്തി. എ.കെ. ബാലൻ വൈദ്യുതി മന്ത്രിയായി. ഭൂമി കൈമാറ്റം റദ്ദ് ചെയ്തു. എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ തെൻറ പദ്ധതി അട്ടിമറിച്ചവരാണ് ഇപ്പോൾ ഭൂമി കൈമാറിയതെന്ന് മുൻ എം.എൽ.എയും എ.കെ. മണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.