വിഴിഞ്ഞത്ത് നടന്നത് പുരോഹിതരുടെ നേതൃത്വത്തിലെ അക്രമ സമരമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈകോടതി ഉത്തരവും മാനിക്കാതെ സമരക്കാർ അക്രമം നടത്തുകയായിരുന്നുവെന്ന് സർക്കാർ ഹൈകോടതിയിൽ. ഫാ. യൂജിൻ എച്ച്. പെരേര അടക്കമുള്ള പുരോഹിതരുടെ നേതൃത്വത്തിലാണ് നവംബർ 26ന് തുറമുഖത്തേക്ക് എത്തിയ വാഹനങ്ങൾ തടഞ്ഞ് അക്രമസമരം നടത്തിയതെന്ന് തിരുവനന്തപുരം പൊലീസ് കമീഷണർ സ്പർജൻ കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈകോടതി ഉത്തരവ് ശ്രദ്ധയിൽപെടുത്തിയിട്ടും വാഹനങ്ങൾ കടത്തിവിടാൻ തയാറായില്ല. പള്ളിമണിയടിച്ച് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സ്ഥലത്തേക്ക് വിളിച്ചുകൂട്ടി. ഇതിനിടെ തുറമുഖ നിർമാണത്തെ പിന്തുണക്കുന്ന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലുള്ളവരും സ്ഥലത്തെത്തി. ഇതോടെ ഇരുകൂട്ടരും കല്ലേറിലേക്കും അതിക്രമങ്ങളിലേക്കും കടക്കുകയായിരുന്നു. അക്രമത്തിന്‍റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ് പൊലീസിന്‍റെ സത്യവാങ്മൂലം. അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
27ന് സമരക്കാർ നടത്തിയ അക്രമത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സമരക്കാരുടെ അതിക്രമത്തിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രം ഏഴ്ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സമരക്കാർ ആറ് പൊലീസ് വാഹനങ്ങളും 20 സ്വകാര്യവാഹനങ്ങളും തകർത്തു. സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ പ്രബേഷനറി എസ്.ഐ ലിജോ കെ. മാണിക്കും കോൺസ്റ്റബിൾ പ്രവീണിനും സാരമായി പരിക്കേറ്റു. ലിജോ മാണിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. അക്രമവുമായി ബന്ധപ്പെട്ട് തിരിച്ചറിയാവുന്ന 3000 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുറമുഖനിർമാണം തടസ്സപ്പെടുത്തിയതിന് 119 പേർക്കെതിരെയും കേസുണ്ട്. അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാളെ റിമാൻഡ് ചെയ്തു.
അക്രമങ്ങൾ അന്വേഷിക്കാൻ ഡെപ്യൂട്ടി കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഡി.ഐ.ജി ആർ. നിശാന്തിനിയെ സ്പെഷൽ ഓഫിസറായും ചുമതലപ്പെടുത്തി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും സമീപത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അഞ്ച് എസ്.പി മാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.