രൂക്ഷവിമർശനങ്ങൾ ആവർത്തിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിനുമെതിരായ രൂക്ഷവിമർശനങ്ങൾ ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസിലെ പ്രതിഷേധം മുതൽ കെ.ടി. ജലീലിന്റെ കശ്മീർ പരാമർശം വരെ സർക്കാറിനെ അടിക്കാൻ ഞായറാഴ്ചയും ഗവർണർ ആയുധമാക്കി. ആലുവയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചതിനുപുറമെ, രാവിലെ 11.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പതിവുപോലെ സർക്കാറിനെതിരായ വിമർശനങ്ങൾ തന്നെയായിരുന്നു രണ്ടിടങ്ങളിലെയും പ്രതികരണ വിഷയം. ''ഒരു സമ്മർദവും തനിക്കുമേൽ നടക്കില്ല. നിയമത്തിന്റെ എ.ബി.സി അറിയാത്തവരാണോ സംസ്ഥാനം ഭരിക്കുന്നത്. 100 ശതമാനം സാക്ഷരത നേടിയ സംസ്ഥാനത്തിന് ഇത് നാണക്കേടാണ്. മുഖ്യമന്ത്രിയുടെ കത്തുകളും കണ്ണൂർ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തിങ്കളാഴ്ച പുറത്തുവിടും. ആരെങ്കിലും മൈക്ക് വെച്ചാൽ താൻ സംസാരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാധ്യമ പ്രവർത്തകർ അങ്ങനെ 'ആരെങ്കിലും' ആണോ. മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോൾ, താൻ കാണാതെ പോകുകയാണോ വേണ്ടത്. മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് താൻ സംസാരിക്കുന്നത്. താൻ ആരെയും രാജ്ഭവനിൽ ക്ഷണിച്ചുവരുത്തി സംസാരിക്കാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ മാധ്യമങ്ങൾ ചോദ്യം ചോദിക്കാത്തതെന്നും മാധ്യമങ്ങൾ എത്രത്തോളം ഉത്തരവാദിത്തം പാലിക്കുന്നുണ്ടെന്നും ഗവർണർ ചോദിച്ചു.
സർക്കാർ നിയമപരമായി പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ അവസാനിക്കും. ഭരണഘടനക്കെതിരെ സംസാരിച്ചതിന് ഒരു മന്ത്രി രാജിവെച്ചു. മുൻ സർക്കാറിലെ ഒരു മന്ത്രി കശ്മീരിനെ കുറിച്ച് പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നത്''എന്നും കെ.ടി. ജലീലിന്റെ പേരുപറയാതെ ഗവർണർ വിമർശിച്ചു.
'കണ്ണൂരിലേത് വധശ്രമമല്ല, ഭയപ്പെടുത്താനുള്ള ശ്രമം'
തിരുവനന്തപുരം: കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായത് വധശ്രമമല്ല, പകരം ഭയപ്പെടുത്തൽ നീക്കമെന്ന് തിരുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഞായറാഴ്ച രാവിലെ എറണാകുളത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും കണ്ണൂരിൽ തനിക്കെതിരെയുണ്ടായത് വധശ്രമമാണെന്നു പറഞ്ഞ ഗവർണർ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പരാമർശം മയപ്പെടുത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ചാലുള്ള പ്രത്യാഘാതം എന്താണെന്ന് അവർക്കറിയാം. അതുകൊണ്ട് വധിക്കാനല്ല, പകരം ഭയപ്പെടുത്താനാണ് ശ്രമിച്ചത്.
പൊതുവേദിയിൽ സംസാരിപ്പിക്കാതിരിക്കലായിരുന്നു ലക്ഷ്യം. താൻ വേദിയിലുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർവകലാശാല വി.സിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാൾ ഗൂഢാലോചനയിൽ പങ്കാളിയായെന്നും ഗവർണർ വ്യക്തമാക്കി. ചരിത്ര കോൺഗ്രസിൽ തനിക്കെതിരായ വധശ്രമത്തിന് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നെന്നാണ് എറണാകുളത്ത് പ്രതികരിച്ചത്. സ്വമേധയാ കേസെടുക്കാവുന്ന കൃത്യമായിരുന്നു അത്. പരാതിയില്ലെങ്കിലും കേസെടുക്കാവുന്ന കുറ്റമാണെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് ചോദിച്ച ഗവർണറാണ് തിരുവനന്തപുരത്ത് നിലപാട് മാറ്റിയത്.
മുഖ്യമന്ത്രി മറുപടി പറയണം -യു.ഡി.എഫ് കൺവീനർ
തിരുവനന്തപുരം: തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകാത്തത് മുഖ്യമന്ത്രിയുടെ നിര്ദേശാനുസരണമാണെന്നുള്ള ഗവര്‍ണറുടെ ഗുരുതര ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്.
വധശ്രമത്തിനുപിന്നില്‍ ഗൂഢാലോചന നടന്നെന്നും അതില്‍ അധികാരകേന്ദ്രത്തിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവന് രക്ഷയില്ലെന്ന ഒരു സാധാരണ പൗരന്റെ പരാതിയെക്കാള്‍ ഭരണത്തലവനായ ഗവര്‍ണറുടെ പരാതി അതിഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് അതിനു മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.