വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന്: കർമ പദ്ധതിക്ക് അംഗീകാരമായെന്ന് സർക്കാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകാൻ കർമപദ്ധതിയുള്ളതായി സർക്കാർ ഹൈകോടതിയിൽ. 'കരുതലോടെ മുന്നോട്ട്' പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച കർമ പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി.
സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എസ്. വിനീത് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. സ്കൂൾ കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നതിനുമുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന് വാങ്ങി വിതരണം ചെയ്യാൻ ഹോമിയോപതി ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി സർക്കാർ ഇറക്കിയ ഉത്തരവും ഹാജരാക്കി. തുടർന്ന്, ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒക്ടോബർ 20ന് പരിഗണിക്കാൻ മാറ്റി.
വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധിക്കാൻ കുട്ടികൾക്ക് ഹോമിയോ മരുന്ന് നൽകണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. ഹോമിയോ പ്രതിരോധ മരുന്നിന് കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സർക്കാറും അംഗീകാരം നൽകിയതാണ്. സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.