ജി.എസ്.ടി; വിറ്റുവരവ് അഞ്ച് കോടിക്ക് മുകളിലെങ്കിൽ ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്സിങ്
text_fieldsതിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്സിങ് നിർബന്ധമാക്കി. 2017-18 സാമ്പത്തിക വർഷം മുതൽ മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ അഞ്ച് കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ ആഗസ്റ്റ് മുതൽ ഇ-ഇൻവോയ്സ് തയാറാക്കണം.
ഇത് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ-ഇൻവോയ്സ് തയാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്സിങ് നിർബന്ധം. ഇതാണ് അഞ്ച് കോടി രൂപയായി കുറച്ചത്.
ഇ-ഇൻവോയ്സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കുനീക്കം നടത്തും മുമ്പുതന്നെ ഇ-ഇൻവോയ്സിങ് നടത്തണം. ഇതിനായി ആഗസ്റ്റിന് മുമ്പ് ഇ-ഇൻവോയ്സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ്’ കൈപ്പറ്റണം.
ഇ-വേ ബിൽ പോർട്ടലിൽ ‘യൂസർ ക്രെഡൻഷ്യൽസ്’ ഉള്ള വ്യാപാരികൾക്ക് അതിനായി യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ഇ- ഇൻവോയ്സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം. ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.
ജി.എസ്.ടി നിയമപ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്സിങ് ആവശ്യമില്ല. സെസ് യൂനിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവിസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ എന്നീ മേഖലകളെയും ഇ-ഇൻവോയ്സിങ്ങിൽനിന്ന് ഒഴിവാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.