‘വെള്ളാപ്പള്ളിക്ക് പിന്നിൽ ബാഹ്യശക്തികൾ’; വിദ്വേഷ പരാമർശത്തിൽ പരാതി നൽകി നാഷനൽ ലീഗ്
text_fieldsമലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡി.ജി.പിക്ക് പരാതി നൽകി നാഷനൽ ലീഗ്. വെള്ളാപ്പള്ളി നടേശനെതിരെ കലാപാഹ്വാനത്തിന് ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷനൽ ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസ്സൻ ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
വെള്ളാപ്പള്ളിയെ പോലുള്ള മുതിർന്ന നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ സംശയിക്കേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വെള്ളാപ്പള്ളി നടേശൻ ചുങ്കത്തറയിൽ നടത്തിയ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യംവെച്ചുള്ളതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ജില്ലയെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതുമാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അൻവർ പഴഞ്ഞി പരാതിയിൽ പറയുന്നു.
ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിൽ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.