പി.എസ്.സി നിയമനം ലഭിച്ചവർക്ക് മറ്റു പട്ടികകളിൽനിന്ന് പേര് ഒഴിവാക്കാൻ നോട്ടറിയുടെ സത്യവാങ്മൂലം നിർബന്ധിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഒന്നിലേറെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് നിയമനം ആഗ്രഹിക്കുന്നത് ഒഴികെയുള്ള മറ്റ് പട്ടികകളിൽനിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തി പി.എസ്.സിയെ അറിയിക്കണമെന്ന നിബന്ധന നിർബന്ധമാക്കരുതെന്ന് ഹൈകോടതി. വിവിധ പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ട കെ. മുഹമ്മദ് സാലിഹ് അടക്കം ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഇടക്കാല ഉത്തരവ്. വിശദീകരണത്തിന് പി.എസ്.സിക്ക് കൂടുതൽ സമയം അനുവദിച്ച കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
പി.എസ്.സിയുടെ ഒന്നിലേറെ പട്ടികയിൽ വരുന്നവർ ഒരു നിയമനം നേടിയശേഷം മറ്റുള്ള ഒഴിവുകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അപേക്ഷ നൽകാത്തപക്ഷം ഇവ നികത്തപ്പെടാത്ത ഒഴിവായാണ് കണക്കാക്കുന്നത്. അഡ്വൈസ് മെമ്മോ അയച്ചശേഷം ഉദ്യോഗാർഥി നിയമനം നേടിയില്ലെങ്കിൽ ആ ഒഴിവിൽ തൊട്ടടുത്തയാളെ നിയമിക്കാൻ ചട്ടമില്ല. ജോലിയിൽ പ്രവേശിക്കാത്ത ഒഴിവായി (എൻ.ജെ.ഡി) ഇവ കണക്കാക്കപ്പെടുകയും പിന്നീട് പുതിയ വിജ്ഞാപനത്തിലൂടെ മാത്രം ഒഴിവ് നികത്തുകയും ചെയ്യും. ഇത് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ അവസരം നിഷേധിക്കുമെന്ന് കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഡീലിൻക്വിഷ് ചെയ്യാൻ ഗസറ്റഡ് ഓഫിസർ അറ്റസ്റ്റ് ചെയ്ത അേപക്ഷ നോട്ടറൈസ് ചെയ്ത് സമർപ്പിക്കണമെന്ന 2017 സെപ്റ്റംബർ 28ലെ സർക്കുലറാണ് പ്രാബല്യത്തിലുള്ളത്. നിയമനം ലഭിച്ച ഉദ്യോഗാർഥികൾ കോവിഡ് കാലത്ത് ഇത്തരമൊരു അപേക്ഷ നൽകാൻ മുതിരില്ലെന്നും ഇത് പട്ടികയിലുള്ള മറ്റ് ഉദ്യോഗാർഥികളെ ബാധിക്കുമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ സർക്കാറും പി.എസ്.സിയും അന്തിമ തീരുമാനമെടുത്ത് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ വിശദീകരണത്തിനായി കൂടുതൽ സമയം പി.എസ്.സി ആവശ്യപ്പെടുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.