ആശമാരെ ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: എൻ.എച്ച്.എം ഡയറക്ടർ വിളിച്ച ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സമരം തുടരുന്ന ആശാവർക്കർമാരുമായി വീണ്ടും ചർച്ചക്ക് സന്നദ്ധത അറിയിച്ച് സർക്കാർ. ഇന്ന് വൈകീട്ട് 3.30ന് ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ആശമാരുമായി ചർച്ച നടത്തുക. സമരസമിതിയിലെ അഞ്ചുപേർ ചർച്ചയിൽ പങ്കെടുക്കും.
എൻ.എച്ച്.എം ഡയറക്ടറുമായുള്ള ചർച്ച സമവായത്തിലെത്താത്തതിനെ തുടർന്ന് സമരം ശക്തമാക്കാനായിരുന്നു ആശമാരുടെ തീരുമാനം. നാളെ 11 മണിയോടെ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ആശമാർ പ്രഖ്യാപിക്കുകയുണ്ടായി. അതിനുപിന്നാലെയാണ് ചർച്ചക്ക് സന്നദ്ധത അറിയിച്ച് സർക്കാർ രംഗത്തുവന്നത്. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ആശമാർ പ്രതികരിച്ചു.
ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നായിരുന്നു എൻ.എച്ച്.എം ഡയറക്ടർ മുന്നോട്ടു വെച്ച പ്രധാന ആവശ്യം. ഖജനാവിൽ പണമില്ലെന്ന് പറഞ്ഞ അദ്ദേഹം സർക്കാറിന് കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ മന്ത്രിയുമായി ചർച്ച നടത്താൻ അവസരം നൽകാമെന്ന് പറഞ്ഞാണ് എൻ.എച്ച്.എം ഡയറക്ടർ വിനയ് ഗോയൽ ചർച്ച അവസാനിപ്പിച്ചത്.
വേതനവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം നടത്തുന്നത്. നേരത്തെയും എൻ.എച്ച്.എം ആശാവർക്കർമാരെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, അന്ന് ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു എൻ.എച്ച്.എം നിലപാട്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.