Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ തടയാൻ ഹൈകോടതിയിൽ ഹരജിയുമായി നടി രഞ്ജിനി

text_fields
bookmark_border
ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ തടയാൻ  ഹൈകോടതിയിൽ ഹരജിയുമായി നടി രഞ്ജിനി
cancel

കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നടി ഹൈകോടതിയിൽ. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് കമ്മിറ്റി ബന്ധപ്പെട്ടവരെ കേൾക്കണമെന്നതടക്കം ആവശ്യപ്പെട്ട് നടി രഞ്ജിനിയാണ് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. താനും കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും തന്നെ കൂടി കേൾക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി തള്ളിയാണ് കഴിഞ്ഞദിവസം സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. താൻ ഹരജിയിൽ കക്ഷിയല്ലെങ്കിലും മൊഴി നൽകിയ വ്യക്തിയെന്ന നിലയിൽ അപ്പീൽ അനുവദിക്കണമെന്നും ഹരജി തീർപ്പാകും വരെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. എന്നാൽ, ഹരജിയിൽ കക്ഷിയല്ലാത്തയാളുടെ അപ്പീൽ ഹരജി പരിഗണിക്കുന്നതിനെ സർക്കാർ അഭിഭാഷകനടക്കം എതിർത്തു. സർക്കാർ വാദം തള്ളിയ കോടതി ഹരജി അനുവദിച്ചെങ്കിലും സ്റ്റേ ആവശ്യം പരിഗണിച്ചില്ല.

ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി നമ്പറിട്ട് കോടതിയിലെത്തിക്കാൻ ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശവും നൽകി. തുടർന്ന് തിങ്കളാഴ്ച ആദ്യയിനമായി പരിഗണിക്കാനായി മാറ്റി. റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാനിരിക്കെയാണ് നടി അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

അതേസമയം, നാളെ പുറത്തുവിടാനിരിക്കുന്ന 233 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിട്ടുണ്ട്. 49-ാം പേജിലുള്ള 96-ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. നിർണായക മൊഴികളുൾപ്പെടുന്ന അനുബന്ധം പുറത്തുവിടില്ല.

നടികളും സാങ്കേതിക പ്രവർത്തകരും നൽകിയ മൊഴികളാണ് ഒഴിവാക്കിയതിൽ ഏറെയുമെന്നാണ് വിവരം. അറുപതിലേറെ പേജാണ് ഒഴിവാക്കിയത്. ജൂലൈ 24ന് ഇതേരീതിയിൽ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നിർമാതാവ് സജിമോൻ പാറയിൽ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമുൾപ്പെടെ ഹേമ കമ്മിറ്റി അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. 2019 ഡിസംബറിലാണ് സമിതി സർക്കാറിന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

കമ്മിറ്റി രൂപവത്കരിക്കാൻ കാണിച്ച താൽപര്യം പക്ഷേ റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ സർക്കാറിന് ഉണ്ടായിരുന്നില്ല. തുടർന്ന് സ്ത്രീപക്ഷ സംഘടനകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഒടുവിൽ, വിവരാവകാശ കമീഷൻ ഇടപെട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress RanjiniHigh CourtHema Committee report
News Summary - Hema Committee report should not be released; Actress Ranjini filed a petition in the High Court
Next Story