കെ-സ്വിഫ്ട്: നിയമന നടപടികൾ തുടരാൻ ഹൈകോടതി അനുമതി
text_fieldsകൊച്ചി: കെ-സ്വിഫ്ട് കമ്പനിയിൽ (കെ.എസ്.ആർ.ടി.സി -സ്വിഫ്ട്) വിജ്ഞാപന പ്രകാരമുള്ള നിയമന നടപടികൾ തുടരാൻ സർക്കാറിന് ഹൈകോടതിയുടെ അനുമതി. നിയമനങ്ങൾ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ നടത്തണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമനങ്ങൾ നടത്താം. എം. പാനലുകാർക്ക് പ്രത്യേക പരിഗണനയോ മുൻഗണനയോ നൽകേണ്ടതില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
കെ.എസ്.ആർ.ടി.സി.യിൽ കെ -സ്വിഫ്ട് എന്ന പേരിൽ കമ്പനി രൂപവത്കരിക്കുന്നതും ഇതിനുള്ള വ്യവസ്ഥകളും ചോദ്യം ചെയ്ത് വിവിധ യൂനിയനുകളും എം. പാനലുകാരെ നിയമിക്കുന്നതിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേഴ്സും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. കമ്പനി രൂപവത്കരണം ചോദ്യം ചെയ്ത് ഹരജി നൽകിയിരിക്കുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിവിധ സംഘടനകളാണ്.
കക്ഷികൾക്ക് സത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ച സിംഗിൾബെഞ്ച്, ഹരജികൾ മാർച്ച് രണ്ടിന് പരിഗണിക്കാൻ മാറ്റി. കമ്പനി രൂപവത്കരണത്തെ കുറിച്ചുള്ള വാദങ്ങളിലേക്ക് കടക്കാതിരുന്ന കോടതി, അന്തിമവാദം കേൾക്കുന്ന സമയത്ത് ഇക്കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.