വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നൽകുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിനും ചിലത് പറയാനുണ്ടെന്ന് കോടതിക്ക് മനസിലായി. ഭരണഘടനാ വിരുദ്ധമായ വിഷയത്തെ കേൾക്കാൻ പരമോന്നത കോടതി തയാറാകുന്നു.
നിയമം നടപ്പാക്കുന്നത് താൽകാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഇരുവിഭാഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുക എന്നത് സ്വഭാവിക നീതിയാണ്. ന്യായമായ തീരുമാനം എടുക്കുക എന്നത് കോടതിയുടെ നടപടിക്രമമാണ്.
വഖഫ് ഭേദഗതി നിയമത്തിൽ നിരവധി അപാകതകൾ ഉണ്ടെന്നാണ് മനസിലാകുന്നത്. ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ കാര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. മികച്ച അഭിഭാഷകരെ അണിനിരത്തിൽ വാദിക്കുക എന്നതാണ് ലീഗിന്‍റെ ചുമതലയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് കോടതി വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും വഖഫ് ബോർഡുകളും ബില്ലിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നൽകണം. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാൽ, നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
125-ാളം ഹരജികൾ ഇതിനകം വന്ന സാഹചര്യത്തിൽ അഞ്ച് പേരെ മാത്രം ഇരുപക്ഷത്തു നിന്നും ഹരജിക്കാരായി പരിഗണിക്കുമെന്നും മറ്റുള്ള ഹരജികൾ അപേക്ഷകളായി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.