വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
text_fieldsഷൊർണൂർ: ഓങ്ങല്ലൂർ പഞ്ചായത്തിലെ വാടാനാംകുറിശ്ശി പത്താം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപം വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. അമ്പതോളം കടലാസ് പെട്ടികളിലായി 8150 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
നിള ക്രഷറിന് പിറകിലുള്ള സ്ഥലത്തെ പൊന്തക്കാട്ടിലാണ് സ്ഫോടക വസ്തുക്കൾ കിടന്നിരുന്നതെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു.ബുധനാഴ്ച രാവിലെ കന്നുകാലികളെ മേക്കാൻ പോയ കുട്ടികളാണ് ഇവ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സീൽ ചെയ്ത നിലയിൽ കടലാസ് പെട്ടികൾ കണ്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഷൊർണൂർ എസ്.ഐ കെ.എസ്. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രദീപ് കുമാർ, കാർത്തികേയൻ, കമലം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് പാറ പൊട്ടിക്കാൻ ഉപയോഗിച്ച് വരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണെന്ന് വ്യക്തമായത്. സ്ഫോടക വസ്തുക്കൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കേസെടുത്തതായും ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.സംഭവം ആശങ്ക ഉയർത്തുന്നതായി സമീപവാസികൾ പറഞ്ഞു.
ഉഗ്ര സ്ഫോടകവസ്തുക്കൾ കുട്ടികളടക്കം നടക്കുന്ന സ്ഥലത്ത് അലക്ഷ്യമായി കൊണ്ടിട്ടത് ഗൗരവമായി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ഇവിടെയുള്ള ക്വാറിയുടെ പരിസരത്തേക്ക് അയൽവാസികൾക്ക് പോലും പ്രവേശനമില്ലാത്ത അവസ്ഥയാണെന്നും ആരെങ്കിലും ചെന്നാൽ സംഘം ചേർന്നെത്തി ചോദ്യം ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിവിധ വകുപ്പുകളെ സമീപിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.