ഒമ്പതാം ഓർമദിനത്തിലും നൂറുകണക്കിനുപേർ ഉമ്മൻ ചാണ്ടിയുടെ കല്ലറക്കരികിൽ
text_fieldsപുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ അനുശോചനമറിയിക്കുന്നു
കോട്ടയം: ഒമ്പതാം ഓർമദിനത്തിലും ജനത്തിരക്കിൽ ഉമ്മൻ ചാണ്ടിയുടെ കബറിടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനുപേരാണ് ബുധനാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്കരികിൽ പ്രാർഥനകളുമായി എത്തിയത്.
ഒമ്പതാം ചരമദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാർഥന ചടങ്ങുകളും നടന്നു. രാവിലെ നടന്ന കുര്‍ബാനക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സഹകാര്‍മികത്വം വഹിച്ചു. കബറിടത്തില്‍ ധൂപപ്രാർഥനയും നടന്നു.
എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. വിഷ്ണുനാഥ്, ഉമ തോമസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സമസ്ത നേതാക്കൾ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനവുമായി സമസ്ത നേതാക്കൾ പുതുപ്പള്ളിയിൽ. സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സന്ദർശിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ സംഘം ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരെ കണ്ട് അനുശോചനം അറിയിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, എസ്.വൈ.എസ് ട്രഷറർ എ.എം. പരീത് എറണാകുളം, വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ, എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി എ.കെ. അബ്ദുൽ ബാഖവി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നിസാർ പറമ്പൻ, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബു ശമ്മാസ് മുഹമ്മദ് അലി മൗലവി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.