ഏകോപനവും തിരക്ക് നിയന്ത്രണവും ഇല്ലെങ്കിൽ മകരവിളക്കിന് ദുരിതമേറും
text_fieldsപത്തനംതിട്ട: പ്രഖ്യാപനങ്ങൾക്കപ്പുറം കൃത്യമായ ഏകോപനവും ശാസ്ത്രീയമായ തിരക്ക് നിയന്ത്രണവും ഉറപ്പാക്കിയില്ലെങ്കിൽ മകരവിളക്കിന് തീർഥാടകരുടെ ദുരിതമേറും. മണ്ഡലകാലത്ത് തീർഥാടകരെ വ്യാപകമായി തടഞ്ഞതുകൊണ്ടാണ് അത്യാഹിതങ്ങൾ ഒഴിവായത്. ഇതുമൂലം മുമ്പില്ലാത്ത രീതിയിലെ ദുരിതമാണ് തീർഥാടകർ അനുഭവിച്ചത്. കുടിവെള്ളം കിട്ടാതെയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകാതെയും ദർശനത്തിന് 16 മണിക്കൂർ വരെ കാത്തു നിൽക്കേണ്ടിവന്നു.
മുന്നറിയിപ്പില്ലാതെ തീർഥാടകരെ തടഞ്ഞുവെച്ച പമ്പാ മണപ്പുറത്തടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി ഉണ്ടായില്ല. മകരവിളക്ക് സീസണിലും തീർഥാടകരുടെ ഒഴുക്ക് കൂടാനുള്ള സാധ്യതയാണുള്ളത്. ജനുവരി 12 വരെ വെർച്വൽ ക്യൂവിൽ 80,000 പേർവരെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞത്.
ഉൾക്കൊള്ളാൻ കഴിയുന്നത് 75,000 തീർഥാടകരെ മാത്രമാണെന്നും കൂടുതൽ എത്തിയാൽ ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ബുക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ തീർഥാടകർ എത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലകാലത്തിന്റെ അവസാനത്തിലാണ് ഈ വെളിപ്പെടുത്തൽ. ഈ വര്‍ഷം ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ ദര്‍ശനത്തിനെത്തിയ ദിവസങ്ങളുണ്ടായിരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
ബുക്ക് ചെയ്ത് എത്തുന്നതിനാൽ തീർഥാടകരെ നിയന്ത്രിച്ച് സുഗമമായ ദർശനം ഉറപ്പാക്കാൻ കഴിയുന്നതേയുള്ളൂവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. മിനിറ്റിൽ 75നും 80നും ഇടയിൽ തീർഥാടകർ പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇത്തവണ അത് 65 വരെയായി കുറഞ്ഞിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.