'അച്ഛൻ മരിച്ചുപോയി, അമ്മ ഉപേക്ഷിച്ചു, കുടുംബത്തിൽ ഒരു കുഞ്ഞുപിറന്നതോടെ സ്നേഹവും പരിഗണനയും നഷ്ടപ്പെടുമെന്ന് ഭയന്നു'; ആദ്യം കള്ളം പറഞ്ഞു, പിന്നീട് കുറ്റം സമ്മതിച്ച് 12 വയസ്സുകാരി
text_fieldsകണ്ണൂർ: നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിൽ പുതിയ കുഞ്ഞുണ്ടായപ്പോൾ സ്നേഹവും പരിഗണനയും കുറയുന്നുവെന്ന പരിഭവത്തിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് 12കാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തമിഴ്നാട് പെരുമ്പല്ലൂർ സ്വദേശി മുത്തുവിന്റെയും അക്കമ്മലിന്റെയും മകൾ യാസികയെയാണ് തിങ്കളാഴ്ച രാത്രി 11.15ഓടെ താമസസ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രിക്കച്ചവടം നടത്തുന്ന മുത്തു കുടുംബത്തിനൊപ്പം പാറക്കലിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. കഴിഞ്ഞ വർഷമാണ് മുത്തുവിന്റെയും അക്കമ്മലിന്റെയും വിവാഹം നടന്നത്. നവംബറിൽ പ്രസവത്തിനു ശേഷം മൂന്നാഴ്ച മുമ്പാണ് കുടുംബം പാപ്പിനിശ്ശേരിയിൽ തിരിച്ചെത്തിയത്. അനാഥയായ 12കാരിയെയും ഇവർ ഒപ്പംകൂട്ടി. കുട്ടിയുടെ പിതാവ് നേരത്തേ മരിച്ചതും അമ്മ ഉപേക്ഷിച്ചതുമാണ്.
മുത്തുവും അക്കമ്മലും ആക്രി പെറുക്കാൻ പോകുമ്പോൾ 12കാരിയാണ് കുഞ്ഞിനെ പരിപാലിച്ചിരുന്നത്. സെൻട്രൽ ഹാളിൽ പെൺകുട്ടിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാത്രി 11ഓടെയാണ് കാണാതായത്. 12കാരി ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പുറത്തുനിന്ന് മറ്റാരും എത്തിയതിന്റെ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ മാതാപിതാക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
രാത്രി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നാണ് 12-കാരി ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴിയില്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു. കണ്ണൂര്‍ എസിപി രത്‌നകുമാറാണ് കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തത്.
മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ 12കാരിയാണ് കുഞ്ഞിനെ നോക്കിയിരുന്നതെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിനോട് സ്നേഹത്തിലാണ് ഇടപെട്ടിരുന്നതെന്നും അയൽക്കാർ പറഞ്ഞു. അയൽവാസികളായ അതിഥി തൊഴിലാളികൾ ചേർന്നാണ് കിണറ്റിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.