ചുങ്കം വർധന: അനിയന്ത്രിതമായ ഇറക്കുമതിക്ക് തടയിടും
text_fieldsകോട്ടയം: കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത് സ്വാഭാവിക റബറിന് ഗുണകരമാകുമെന്ന് വിലയിരുത്തൽ. അനിയന്ത്രിതമായ ഇറക്കുമതിക്ക് ഇതിലൂടെ തടയിടാനാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും റബർ മേഖലയിൽ സമ്മിശ്രപ്രതികരണം.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. രണ്ടുവർഷംമുമ്പ് 37,000 ടൺ കോമ്പൗണ്ട് റബർ മാത്രമായിരുന്നു രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതെങ്കിൽ, കഴിഞ്ഞവർഷം 1,15,000 ടണ്ണായി കുതിച്ചുയർന്നു. പുതുവർഷത്തിൽ ജനുവരി 31വരെ മാത്രം 1,15,000 ടണ്ണാണ് കമ്പനികൾ ഇറക്കുമതി ചെയ്തിരുന്നത്. വലിയതോതിൽ ഇറക്കുമതിക്ക് ഇവർ ഓർഡറും നൽകിയിരുന്നു.
സ്വാഭാവിക റബറുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതും നികുതിയിലെ കുറവുമാണ് ടയർ കമ്പനികളെ വലിയതോതിൽ ഇറക്കുമതിക്ക് പ്രേരിപ്പിച്ചത്. ഇത് ആഭ്യന്തരവിപണിയിൽ റബർ വിലയിൽ വലിയ ഇടിവാണ് സൃഷ്ടിച്ചത്.
കേന്ദ്രബജറ്റിൽ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമായി ഉയർത്തിയതോടെ അതിവേഗത്തിലുള്ള ഇറക്കുമതിയിൽനിന്ന് കമ്പനികൾ പിൻവലിയുമെന്നാണ് കർഷകസംഘടനകളുടെ കണക്കുകൂട്ടൽ. ഇതിലൂടെ മാത്രം വില ഉയരുമെന്ന പ്രതീക്ഷയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവിക റബര്‍ ഇറക്കുമതിക്ക് നികുതി 25 ശതമാനം ഉള്ളപ്പോൾ കോമ്പൗണ്ട് റബറിന് 10 ശതമാനം മാത്രമായിരുന്നു ചുങ്കം. നികുതിയിലെ ഈ അന്തരം മുതലെടുത്ത് സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്തിരുന്ന ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ കോമ്പൗണ്ടിലേക്ക് മാറി. വന്‍കിട കമ്പനികള്‍ക്ക് കോടികളുടെ നേട്ടമാണ് ഇതിലൂടെ ലഭിച്ചത്. സർക്കാറിന് നികുതിയിനത്തിൽ നഷ്ടവും സംഭവിച്ചിരുന്നു
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി വർധിച്ചത് തൊഴില്‍ മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. കെമിക്കലുകൾ അടക്കം ചേർത്ത് കുഴമ്പുരൂപത്തിലാണ് ഇവ എത്തുന്നതെന്നതിനാൽ ഇവയുടെ പ്രോസസിങ് ജോലികൾക്ക് ജീവനക്കാരെ ആവശ്യമുണ്ടായിരുന്നില്ല. 60 ശതമാനം റബറും ബാക്കി സിലിക്കൺ, കാർബൺ ബ്ലാക്ക് എന്നീ കെമിക്കലും ചേർത്ത് പ്രത്യേക രീതിയില്‍ പ്രോസസ് ചെയ്തതാണ് കോമ്പൗണ്ട് റബർ.
സ്വാഭാവിക റബർ ഇറക്കുമതിയുടെ വിവരങ്ങൾ റബർബോർഡിന് ലഭ്യമാെണങ്കിലും കോമ്പൗണ്ടിൽ യാതൊരു അറിവും ബോർഡിനില്ലായിരുന്നു. ബോർഡും ഇതിന്റെ ചുങ്കം ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോമ്പൗണ്ട് റബറിന്റെ അളവ് കുറയുന്നതോടെ കമ്പനികൾ കൂടുതലായി ആഭ്യന്തരവിപണിയിൽനിന്ന് റബർ വാങ്ങുമെന്നും ഇതിലൂടെ വില ഉയരുമെന്നുമാണ് ഒരുവിഭാഗം കർഷകസംഘടനകളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.