വർധിപ്പിച്ച വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നു മുതൽ
text_fieldsതിരുവനന്തപുരം: വർധിപ്പിച്ച വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു നിലവിൽ വരും. യൂനിറ്റിന് ശരാശരി 12 പൈസയുടെ വർധനയാണ് നടപ്പാകുക. കഴിഞ്ഞ ഡിസംബർ ആദ്യവാരം 2024-25 ലെയും 2025-26 ലെയും നിരക്കുവർധന റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് പ്രാബല്യത്തിൽ വന്ന നിലവിലെ നിരക്കിന് (2024-25 വർഷം) മാർച്ച് 31 വരെയാണ് പ്രാബല്യം. 2025-26 ലേക്ക് നിശ്ചയിച്ച നിരക്കുവർധനയാണ് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുന്നത്.
വൈദ്യുതി ചാർജിനൊപ്പം ഫിക്സഡ് ചാർജും വർധിക്കും. പ്രതിമാസം 40 മുതൽ 50 വരെ യൂനിറ്റ് ഉപേയോഗിക്കുന്നവർക്ക് സിംഗ്ൾ ഫേസ് കണക്ഷന്റെ ഫിക്സഡ് ചാർജ് 45 ൽ നിന്ന് 50 രൂപയായും ത്രീ ഫേസിന്റേത് 120 രൂപയിൽ നിന്ന് 130 ആയും ഉയരും. 51 യൂനിറ്റ് മുതൽ 100 യൂനിറ്റ് വരെയുള്ള സിംഗ്ൾ ഫേസ് നിരക്ക് 75 ൽ നിന്ന് 85 രൂപയായാണ് വർധിക്കുക. സമാന വർധന മറ്റു സ്ലാബുകളിലുമുണ്ടാകും. കണക്ടഡ് ലോഡ് അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി ആവശ്യം കമീഷൻ പരിഗണിച്ചിരുന്നില്ല.
സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് 27 പൈസയുടെ നിരക്കുവർധനയാണ് 2025-26 ലേക്ക് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും ശരാശരി 12 പൈസയുടെ വർധനയാണ് കമീഷൻ അനുവദിച്ചത്. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ഈ വർധനക്ക് അടുത്ത മാർച്ച് 31 വരെയാണ് പ്രാബല്യം. 2026 ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്ക് യൂനിറ്റിന് ശരാശരി ഒമ്പത് പൈസയുടെ വർധന കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും കമീഷൻ ഇത് പരിഗണിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.