Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രതിപക്ഷ...

‘പ്രതിപക്ഷ നേതാവിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം നീക്കണം’; സ്പീക്കർക്ക് കത്ത് നൽകി എ.പി. അനിൽകുമാർ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷനും നടത്തിയ അധിക്ഷേപകരമായ പരാമർശം നിയമസഭ രേഖകളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എ.പി അനിൽകുമാരാണ് സ്പീക്കർക്ക് കത്തു നൽകിയത്.

കത്തിന്‍റെ പൂർണ രൂപം:

ബഹുമാനപ്പെട്ട സ്പീക്കർ,

ഇന്ന് ചോദ്യോത്തര വേളയിൽ പ്രതിപക്ഷ സാമാജികർ നോട്ടീസ് നൽകിയ 49 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നിയമസഭ ചട്ടങ്ങൾക്ക് വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യമായി അനുവദിച്ചത് സംബന്ധിച്ച വിഷയം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചിരുന്നു. ചോദ്യങ്ങൾ ചട്ടവിരുദ്ധമായി അൺസ്റ്റാർഡ് ആക്കിയതിൽ പ്രതിപക്ഷ സാമാജികർ സഭയിൽ പ്രതിഷേധിച്ച സന്ദർഭത്തിൽ, "ആരാണ് പ്രതിപക്ഷ നേതാവ്?" എന്ന രീതിയിൽ ദൗർഭാഗ്യകരമായ ഒരു പരാമർശം ബഹുമാനപ്പെട്ട ചെയറിന്റെ ഭാഗത്തു നിന്നുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഈ കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയത് സംബന്ധിച്ച ഭാഗങ്ങൾ നിയമസഭ രേഖയിൽ നിന്നും നീക്കം ചെയ്യണമെന്ന് ചെയർ നിർദേശിച്ചു. എന്നാൽ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പാർലമെന്ററികാര്യ മന്ത്രിയും മുഖ്യമന്ത്രിയും ഈ സമയത്ത് നടത്തിയ പ്രസ്താവനകൾ സഭാ രേഖയിൽ നിലനിൽക്കുന്ന സാഹചര്യമുണ്ട്. ആയതിനാൽ പ്രസ്തുത പ്രസ്താവനകളും സഭാ രേഖയിൽ നിന്നും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട ചെയറിനോട് അഭ്യർഥിക്കുന്നു.

-എ.പിഅനിൽകുമാർ എം.എൽ.എ

സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാൻ തരംമാറ്റിയ സംഭവം പ്രതിപക്ഷ നേതാവ് ഉന്നയിച്ചതാണ് സഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോരിൽ കലാശിച്ചത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്നാൽ, വിഷയത്തിൽ വിശദീകരണം നൽകിയ സ്പീക്കർ എ.എൻ ഷംസീർ, വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും വ്യക്തമാക്കി. തരംമാറ്റിയ ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യം മാത്രമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ തലത്തിൽ വിശദമാക്കേണ്ട പ്രാധാന്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ, സ്പീക്കറുടെ വിശദീകരണം തള്ളിയ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമാണ് നടത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് പൊതു പ്രാധാന്യമില്ലേ എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഇതിനിടെ, നടുത്തളത്തിൽ നിന്ന് അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങാതെ വന്നതോടെ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്നും ഒരുപാട് നേതാവുണ്ടോ എന്ന ചോദ്യം സ്പീക്കർ ഉന്നയിച്ചു. ഇതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സ്പീക്കറുടെ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹിഷ്കരണത്തിന് പിന്നാലെ പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപം നടത്തുകയാണ് എം.ബി രാജേഷ് ആരോപിച്ചു. അധിക്ഷേപത്തിന്‍റെ പാരമ്യമാണ് ഇന്ന് കണ്ടത്. കേരളത്തിന്‍റെ ചരിത്രത്തിലെ അപക്വമതിയായ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് വി.ഡി സതീശൻ അർഹനായി. നിയമസഭയുടെ ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടില്ല. ഷാക്കർ ആൻ കൗൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഷാക്കർ ആൻഡ് കൗളിന് മുകളിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബഹുമാനപ്പെട്ട എന്ന വാക്ക് ചേർക്കുന്നത് പാർലമെന്‍ററി നടപടിക്രമത്തിന്‍റെ ഭാഗമായാണ്. ആ പരസ്പ ബഹുമാനം നിലനിർത്തി പോവുകയാണ് വേണ്ടത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന്‍റെ പാരമ്യതയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം സഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyPinarayi VijayanAN ShamseerVD Satheesan
News Summary - Insulting remarks against opposition leader; A.P. Anil Kumar gave a letter
Next Story