ചാരക്കേസിൽ പ്രതി ചേർത്ത എസ്.കെ ശർമ അന്തരിച്ചു
text_fieldsബെംഗളൂരു: െഎ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതി ചേർത്ത സുധീർ കുമാർ ശർമ (62)അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളായ ി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിവെച്ചായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്പതു മുതൽ രണ്ടു മണിവരെ ബംഗളൂരു ഇന്ദിര നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.
നമ്പി നാരായണെൻറ പോരാട്ടം സുപ്രീംകോടതിയിൽ വിജയം കണ്ടതോടെ, 20 വർഷം നീണ്ട തെൻറ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ തൊഴിലാളി കരാറുകാരനായ ഇദ്ദേഹം കേസിൽപെട്ടതോടെ സാമ്പത്തികമായും മാനസികമായും തകർന്നിരുന്നു.
കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ് ബന്ധമാണ് എസ്.കെ. ശർമയെ െഎ.എസ്.ആർ.ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കുന്നത്. ചന്ദ്രശേഖറിനെ ബംഗളൂരുവിലെ ഇൗസ്റ്റ് കൾച്ചറൽ അസോസിയേഷനിൽവെച്ചാണ് ശർമ പരിചയപ്പെടുന്നത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വന്ന മാലിക്കാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും ഏജൻറ് ചതിച്ചുവെന്നും പ്രയാസത്തിലായ അവരെ സഹായിക്കണമെന്നും പറഞ്ഞാണ് ചന്ദ്രശേഖർ ഇവരെ ശർമക്ക് പരിചയപ്പെടുത്തിയത്.
ബംഗളൂരു ബാൾഡ്വിൻ ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പലിെൻറ ഭർത്താവ് ശർമയുടെ പരിചയക്കാരനായിരുന്നു. ഇതു വഴി അവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പിന്നീട് കേസിൽ അറസ്റ്റിലായവുകയായിരുന്നു.
ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് 1998ൽ സുപ്രീംകോടതി നിർദേശിച്ച ഒരു ലക്ഷം രൂപ ശർമക്കും കേരള സർക്കാർ നൽകിയിരുന്നു. എന്നാൽ, തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരു സിവിൽ കോടതിയിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ബാബുരാജ്, കെ.കെ. ജോഷ്വ, എസ്. വിജയൻ, സെൻ കുമാർ തുടങ്ങിയവർക്കും ചില മാധ്യമങ്ങൾക്കുമെതിരെ നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് അസുഖം മൂർഛിച്ച് മരണത്തിന് കീഴടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.