രണ്ടുനാൾ പെരുവഴിയിൽ; ഉദ്യോഗസ്ഥ ജോലിയിൽ കയറിയത് മൂന്നാംനാൾ
text_fieldsഎസ്.എസ്.കെ ആലപ്പുഴ ഓഫിസിൽ പൊലീസ് സംരക്ഷണയിൽ ജോലിക്ക് കയറാൻ എത്തിയ റെറ്റി പി. തോമസിനെ ഇടത് സർവിസ് സംഘടനാപ്രവർത്തകർ തടയുന്നു
ആലപ്പുഴ: ഇടത് സർവിസ് സംഘടന ജീവനക്കാരുടെ പ്രതിഷേധത്തിൽ രണ്ടുനാൾ പൊതുവഴിയിൽ കഴിയേണ്ടിവന്ന ഉദ്യോഗസ്ഥ മൂന്നാംനാൾ ജോലിക്ക് കയറി. പൊലീസ് സംരക്ഷണയിൽ ജില്ല സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ആലപ്പുഴ ഓഫിസിൽ ഡെപ്യൂട്ടേഷനിലെത്തിയ അക്കൗണ്ട്സ് ഓഫിസർ തിരുവനന്തപുരം സ്വദേശിനി റെറ്റി പി. തോമസാണ് ജോലിക്ക് കയറിയത്. വെള്ളിയാഴ്ചയും ഓഫിസിന് മുന്നിൽ എൻ.ജി.ഒ യൂനിയന്റെയും ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിന് വഴിവെച്ചു. പൊലീസ് സംരക്ഷണയിൽ ജോലിക്ക് കയറാൻ റെറ്റി എത്തിയെങ്കിലും ഓഫിസ് കവാടത്തിന് മുന്നിൽ ഉപരോധം തീർത്ത് പ്രതിഷേധക്കാർ തടഞ്ഞു. സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ സമരക്കാർ പിന്മാറി. പ്രതിഷേധക്കാരെ ഭയന്ന് നിയമന ഉത്തരവ് കിട്ടിയിട്ടും ഓഫിസിൽ കയറാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റെറ്റി, ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
പ്രതിഷേധക്കാരെ ഭയന്ന് നിയമന ഉത്തരവ് കൈമാറേണ്ട മേലുദ്യോഗസ്ഥയായ ജില്ല പ്രോജക്ട് കോഓഡിനേറ്ററും രണ്ടുദിവസമായി ഓഫിസിൽ എത്തിയിരുന്നില്ല. അതിനാൽ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസവകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന വാദം ഉയർത്തിയാണ് എൻ.ജി.ഒ യൂനിയൻ, കെ.ജി.ഒ.എ സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഈ മാസം 10നാണ് സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന റെറ്റിക്ക് ആലപ്പുഴയിലെ ഓഫിസിലേക്ക് ഡെപ്യൂട്ടേഷൻ നിയമന ഉത്തരവ് കിട്ടിയത്. അതനുസരിച്ച് ജോലിക്ക് ഹാജരായെങ്കിലും ഓഫിസ് കവാടം ഉപരോധിച്ച സർക്കാർ ജീവനക്കാർ അകത്തേക്ക് കയറ്റിവിട്ടില്ല. രണ്ടുദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഓഫിസിന് പുറത്ത് ഇരുന്നശേഷം ആലപ്പുഴയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ പ്രമോഷൻ സാധ്യത അട്ടിമറിക്കാൻ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥർ സർക്കാറിനെ സമ്മർദത്തിലാക്കാനാണ് മനഃപൂർവം ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതെന്നാണ് സർവിസ് സംഘടനാ പ്രവർത്തകരുടെ ആരോപണം.
എസ്.എസ്.കെയിൽ കേന്ദ്രസർക്കാർ ഫണ്ട് വർധിച്ചതോടെ യോഗ്യരായവർക്ക് അക്കൗണ്ട്സ് ഓഫിസറാകാമെന്ന മാനദണ്ഡമനുസരിച്ച് ഡയറക്ടർ സർക്കാറിന് കത്തുനൽകിയാണ് പുതിയ ഉത്തരവിറക്കിയത്. ഇത് പ്രതിഷേധക്കാർ അറിയാതിരുന്നതാണ് സമരത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു. നേരത്തേ വിദ്യാഭ്യാസവകുപ്പിലെ സീനിയർ സൂപ്രണ്ട് പ്രമോഷൻ പോസ്റ്റായിരുന്നു ഇത്. കണ്ണൂർ ഒഴികെ ബാക്കി സ്ഥലങ്ങളിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉദ്യോഗസ്ഥർ ചുമതലയേറ്റിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.