വേനൽ കടുത്താൽ ഇരുട്ടാവില്ല; വരുന്നു, വടക്കൻ വൈദ്യുതി
text_fieldsതിരുവനന്തപുരം: വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത വലിയ തോതിൽ ഉയർന്നാലും ഇക്കുറി പ്രതിസന്ധിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിൽ കെ.എസ്.ഇ.ബി. കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ ഉത്തരേന്ത്യയിലെ ഉൽപാദകരിൽനിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭ്യമാവും. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ ഉൽപാദകരുമായി കെ.എസ്.ഇ.ബി സംഘം കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
കൈമാറ്റ കരാറുകൾവഴി പീക്ക് സമയങ്ങളിലടക്കം വൈദ്യുതി കൈമാറാമെന്ന ധാരണ ഇതിലുണ്ടായി. വൈദ്യുതോൽപാദന, വിതരണ രംഗത്ത് രാജ്യത്തുതന്നെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ കെ.എസ്.ഇ.ബിയുമായുള്ള കൈമാറ്റ കരാറുകൾക്ക് ഉത്തരേന്ത്യൻ കമ്പനികൾക്ക് അനുകൂല നിലപാടാണുള്ളത്. കൂടിക്കാഴ്ച ഗുണകരമായിരുന്നെന്നും അനിവാര്യഘട്ടങ്ങളിൽ സ്ഥാപനത്തിന് അധിക ബാധ്യത വരുത്താതെ, വൈദ്യുതി എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.ഇ.ബി വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശ്, പഞ്ചാബ്, ദൽഹി, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ വൈദ്യുതോൽപാദന കമ്പനികളുടെ പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിന് കൂടുതൽ ആവശ്യമായി വരുന്ന വൈദ്യുതി ലഭ്യമാക്കാമെന്നും പകരം ജൂൺ, ജൂലൈ മാസങ്ങളിൽ തിരികെ നൽകുമെന്നുമാണ് ധാരണ.
ചില സംസ്ഥാനങ്ങളുമായി കൈമാറ്റ കരാറിന് നേരത്തേ പ്രാഥമിക ധാരണയുണ്ടാക്കിയിരുന്നെങ്കിലും വിശദ ചർച്ചയടക്കം സംഘടിപ്പിക്കാനായത് കൂടുതൽ ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം വേനൽമഴയുടെ സാന്നിധ്യമുള്ളതിനാൽ മാർച്ച് മാസത്തിലും ഏപ്രിലിൽ ഇതുവരെയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനയുണ്ടായിട്ടില്ല. പല ജില്ലകളിലും ചൂട് കൂടുതലാണെങ്കിലും പീക്ക് സമയ ഉപയോഗ ഗ്രാഫും കാര്യമായി ഉയർന്നിട്ടില്ല. 94.3397 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചയിലെ ആകെ ഉപയോഗം.
എന്നാൽ, കഴിഞ്ഞ വർഷം ഈ ദിവസത്തെ ഉപയോഗം 110.1039 ദശലക്ഷം യൂനിറ്റായിരുന്നു. 98.5652 ദശലക്ഷം യൂനിറ്റാണ് ഈമാസത്തെ ഉയർന്ന ഉപയോഗം. മാർച്ചിൽ ഏറ്റവും ഉയർന്ന ഉപയോഗം 102.78 ദശലക്ഷം യൂനിറ്റും. വൈദ്യുതി ലഭ്യത ഉറപ്പാക്കിയതിനൊപ്പം തടസ്സമില്ലാത്ത വിതരണത്തിനും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.