'ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ അടിവാങ്ങും, സഹിച്ചേക്കണം'; പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോർജ്
text_fieldsകോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്റ്റ്യൻ പുരോഹിതരെ സംഘ്പരിവാർ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോർജ്. ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിക്കെട്ടിയെന്നിരിക്കുമെന്നും അതിന് ക്രിസ്ത്യാനി, മുസ്ലിം , ഹിന്ദുവെന്നൊന്നുമില്ലെന്നും പി.സി ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മതവിശ്വാസത്തെ തകർക്കുന്ന രീതിയിൽ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചേക്കണമെന്നും പി.സി ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജബൽപൂരിൽ ക്രൈസ്തവ പുരോഹിതർ ഉൾപ്പെയുള്ള വിശ്വാസികൾക്ക് നേരെ സംഘ്പരിവാർ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കി നിൽക്കെ മാണ്ഡാല പള്ളിയിലെ പുരോഹിതരും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്.
അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പള്ളിയുടെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരുടെ ബസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇവരെ വിട്ടയച്ചു. മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽവെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.