ജമാഅത്തെ ഇസ്‍ലാമി - ആർ.എസ്.എസ് ചർച്ച: സി.പി.എമ്മിന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല -എം.വി. ഗോവിന്ദന്‍
text_fieldsജനകീയ പ്രതിരോധ ജാഥക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ സംസാരിക്കുന്നു
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിൽ എന്ത് ചർച്ചയാണ് നടത്തുന്നതെന്ന് സി.പി.എം ചോദിച്ചിട്ട് മറുപടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും ഇപ്പോൾ ചർച്ച നടത്തുകയാണ്. ആ സംഭാഷണം ഇപ്പോഴും തീർന്നിട്ടില്ല. ഇനിയും ഞങ്ങൾ ചർച്ച നടത്തുമെന്നും അതുകൊണ്ടാണ് സി.പി.എം പറഞ്ഞ കാര്യത്തിന് മറുപടി നൽകാൻ കഴിയാത്തതെന്നുമാണ് ജമാഅത്തെ ഇസ്‍ലാമിയുടെ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
കുറുക്കന്റെ കൈയിലേക്ക് കോഴിയെ പോറ്റാൻ കൊടുത്താൽ എന്തായിരിക്കും കോഴിയുടെ സ്ഥിതിയെന്ന് ആർക്കാണ് അറിയാത്തത്. അതിന് വേറെ എവിടെയെങ്കിലും പഠിക്കാൻ പോകണോ? അതിന് ഉത്തരം ഞങ്ങൾ പറയുന്നു.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയും മുസ്‍ലിം ലീഗും കോൺഗ്രസും തമ്മിൽ അന്തർധാര രൂപപ്പെടുത്തിയിരുന്നു. ഇക്കാര്യം സി.പി.എം പറഞ്ഞപ്പോൾ ആരും മിണ്ടിയില്ല.
രണ്ട് വർഗീയ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയാൽ രണ്ടും ശക്തിപ്പെടും. 2024ൽ കേന്ദ്രത്തിൽ മോദി സർക്കാറിനെ താഴെയിറക്കിയില്ലെങ്കിൽ ഇന്ത്യ ഫാഷിസത്തിലേക്ക് കടക്കുമെന്നും ഹിന്ദു രാഷ്ട്രം എന്ന സങ്കൽപത്തിലേക്ക് ആർ.എസ്.എസ് നയിക്കുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
മലപ്പുറം കിഴക്കേത്തലയിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ കെ.പി. സുമതി അധ്യക്ഷത വഹിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മാനേജർ പി.കെ. ബിജു, ജാഥ അംഗങ്ങളായ സി.എസ്. സുജാത, എം. സ്വരാജ്, ജെയ്‌ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.