എന്തും ചെയ്യാമെന്ന ധാരണ സിനിമ നിർമാതാക്കൾക്ക് വേണ്ടെന്ന് ജയൻ ചേർത്തല; ‘കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് അധിക്ഷേപിക്കുകയാണ്’
text_fieldsകൊച്ചി: സിനിമ മേഖലയിലെ തർക്കത്തിൽ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി താരസംഘടനയായ ‘അമ്മ’. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിർമാതാക്കൾ അധിക്ഷേപിക്കുകയാണെന്ന് ‘അമ്മ’ മുൻ ഭാരവാഹി ജയൻ ചേർത്തല കുറ്റപ്പെടുത്തി.
അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ട. തീയറ്ററിൽ ആൾ കയറണമെങ്കിൽ താരങ്ങൾ വേണമെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.
താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിർമാതാവ് സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകനും രംഗത്തെത്തിയിരുന്നു. അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടയെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്ന് വിനായകൻ പ്രതികരിച്ചത്. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് വിനായകൻ വ്യക്തമാക്കി.
മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നും നിർമാതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നു. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 - 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം.
പല നിര്‍മാതാക്കളും നാടുവിട്ടു പോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്.
ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.