സമ്പൂർണ മുസ്ലിം വേട്ടക്ക് മുന്നേ ക്രൈസ്തവരെ വേട്ടയാടിപ്പിടിക്കാനാണ് ആർ.എസ്.എസ് അച്ചുനിരത്തുന്നത് -ജിന്‍റോ ജോൺ
text_fieldsകോഴിക്കോട്: 'ക്രിസ്ത്യൻ ലോബിയുടെ കുരിശുയുദ്ധം' എന്ന തലക്കെട്ടിൽ ആർ.എസ്.എസ് വാരികയായ കേസരിയിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ എഴുതിയ ലേഖനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. സമ്പൂർണ മുസ് ലിം വേട്ടക്ക് മുന്നേ തന്നെ ക്രൈസ്തവരെ വേട്ടയാടിപ്പിടിക്കാനുള്ള പദ്ധതിയാണ് ഓർഗനൈസറും കേസരിയും അച്ചുനിരത്തി അറിയിക്കുന്നതെന്ന് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
വിചാരധാരയിൽ ഇടമില്ലാത്ത മുസ് ലിംകൾക്കും ക്രൈസ്തവർക്കും മോദി ഭരിക്കുന്ന രാജ്യത്തും ഇടംനൽകേണ്ട എന്നത് ആർ.എസ്.എസ് പദ്ധതിയാണ്. അത് ഒറ്റയടിക്ക് കേൾക്കുമ്പോൾ ഞെട്ടലുണ്ടാകാതിരിക്കാൻ ഇടക്കിടക്ക് ലേഖനമെഴുതുന്നതെന്നും ജിന്‍റോ ജോൺ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സമ്പൂർണ്ണമായ മുസ്ലിം വേട്ടക്ക് മുന്നേ തന്നെ ക്രൈസ്തവരെ വേട്ടയാടിപ്പിടിക്കാനുള്ള പദ്ധതിയാണ് ഓർഗനൈസറും കേസരിയും പതിയെ അച്ചുനിരത്തി അറിയിക്കുന്നത്. അവരുടെ വിചാരധാരയിൽ ഇടമില്ലാത്ത മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും മോദി ഭരിക്കുന്ന രാജ്യത്തും ഇടം നൽകേണ്ട എന്നത് ആർഎസ്‌എസ് പദ്ധതിയാണ്. അത് ഒറ്റയടിക്ക് കേൾക്കുമ്പോൾ ഞെട്ടലുണ്ടാകാതിരിക്കാൻ ഇടക്കിടക്ക് ലേഖനമെഴുതുന്നു. അവർ പലവിധ ജിഹാദുകൾ പറഞ്ഞവർ മുസ്ലിം വിരോധം കുത്തിവച്ചു. ഇന്നിപ്പോൾ കുരിശുയുദ്ധത്തിന്റെ കള്ളക്കഥ മെനഞ്ഞെടുത്ത് ക്രൈസ്തവരെക്കൂടി അന്യവത്ക്കരിക്കുന്നു... മതപരിവർത്തനത്തിന്റെ മതവർഗ്ഗീയ ഭ്രാന്ത് പറഞ്ഞതുപോലെ.
കേരളത്തിൽ ക്രിസ്ത്യൻ പ്രീണന നീക്കവുമായി ബി.ജെ.പി മുന്നോട്ടു പോകുമ്പോഴാണ് സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ആർ.എസ്.എസ് വാരികയിൽ എഴുതിയ പഴയ ലേഖനം ചർച്ചയായത്. 'ക്രിസ്ത്യൻ ലോബിയുടെ കുരിശുയുദ്ധം' എന്ന തലക്കെട്ടിൽ കേസരിയിൽ എഴുതിയ ലേഖനമാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കസ്തൂരിരംഗനെ മുന്നിൽ നിർത്തി ക്രൈസ്തവ സഭ നടത്തുന്ന യുദ്ധപ്രഖ്യാപനം പശ്ചിമഘട്ട മലനിരകൾ ചൂഷണം ചെയ്യാനുള്ള ചർച്ച് കൊളോണിയലിസത്തിന്‍റെ ക്രൂരമായ കുതന്ത്രമാണെന്നാണ് ബി. ഗോപാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കത്തോലിക്ക സഭയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. 'മലയോര മേഖലയെ തങ്ങളുടെ ഇടനാഴിയാക്കിയ പള്ളി എന്തിനാണ് കുഞ്ഞാടുകളെ തെരുവിലിറക്കുന്നതെന്ന്' ലേഖനത്തിൽ ഗോപാലകൃഷ്ണൻ ചോദിക്കുന്നു.
'ഗാഡ്ഗിൽ ശാസ്ത്രീയ പഠന അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിനെ അവഹേളിച്ച് അട്ടിമറിക്കാൻ മെത്രാന്മാരും മാഫിയകളും നടത്തുന്ന ഒളിപ്പോരാണ് കസ്തൂരിരംഗൻ റിപ്പോർട്ടും വിശ്വാസികളെ കൊണ്ട് നടത്തുന്ന കുരിശുയുദ്ധവും. പള്ളിപ്പണവും കള്ളപ്പണവും സംരക്ഷിക്കാൻ മെത്രാന്മാരും കുടിയേറ്റ ഭൂമാഫിയകളും ഇതിനുമുമ്പും കൈകോർത്തിട്ടുണ്ട്. 1957ലെ ഭൂപരിഷ്കരണ നിയമത്തിൽ നിന്നും തോട്ടവിള- ഭൂമാഫിയകൾ സംരക്ഷിക്കപ്പെട്ടത് ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാത്ത ഒത്തുകളുടെ ഫലമായിരുന്നു.
പശ്ചിമഘട്ടമെന്നത് ആറ് സംസ്ഥാനങ്ങളുടെ ഭാഗമാണെങ്കിലും പല സംസ്ഥാനങ്ങളിലും മെത്രാന്മാർക്ക് സ്വാധീനമില്ല എന്നതാണ് യാഥാർഥ്യം. കർഷകരുടെ പേരിൽ കേരളത്തിൽ മാത്രമേ അവർക്ക് കലാപം നടത്താനാകൂ. ഇടുക്കി കാശ്മീരാക്കുമെന്നും താമരശ്ശേരി നക്‌സൽ കേന്ദ്രമാക്കുമെന്നും മെത്രാന്മാർ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സഭയുടെ യുദ്ധപ്രഖ്യാപനത്തിന്‍റെ പിന്നിലെ കുതന്ത്രവും രാഷ്ട്രീയക്കളികളും യാഥാർഥ്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്' - ലേഖനത്തിൽ ബി. ഗോപാലകൃഷ്ണൻ പറയുന്നു.
കത്തോലിക്കാ സഭക്കെതിരെ ആർ.എസ്.എസ് ദേശീയ മുഖപത്രമായ ഓര്‍ഗനെസറിൽ വന്ന ലേഖനം പിന്നീട് പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഗോപാലകൃഷ്ണന്‍റെ പഴയ ലേഖനം ഇപ്പോൾ പ്രചരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണെന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി ഓര്‍ഗനൈസറിൽ എഴുതിയ ലേഖനമാണ് പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർ.എസ്.എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. ‘ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ച ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇത് നടപ്പാക്കുന്നതിൽ അയവ് വരുത്തിയതിനാൽ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ട്’ -ഓര്‍ഗനൈസറിലെ ലേഖനത്തിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.