വ്യാജപ്രചാരണം വേണ്ട, ജോബിക്ക് താക്കീതുമായി വ്യോമസേന
text_fieldsതിരുവനന്തപുരം: വ്യാജപ്രചാരണം വേണ്ട, നിയമനടപടി നേരിടേണ്ടിവരും... ജോബിക്ക് താക്കീതുമായി വ്യോമസേന. പ്രളയത്തിനിടെ ഇന്‍സുലിന്‍ വാങ്ങാനിറങ്ങി ഹെലികോപ്ടറില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ ജോബി ജോയിയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജോബിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പറന്ന സമയം കൊണ്ട് വ്യോമസേനക്ക് ഇന്ധനനഷ്ടവും ദുരന്തമേഖലയില്‍നിന്ന് ഒരു അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താനുള്ള അവസരവും നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. താൻ നിരപരാധിയാണെന്ന വിശദീകരണവുമായുള്ള വിഡിയോ ജോബി പോസ്റ്റ് ചെയ്തതോടെയാണ് വ്യാജപ്രചാരണം വേണ്ടെന്ന മുന്നറിയിപ്പുമായി വ്യോമസേന രംഗത്തെത്തിയത്.
രക്ഷാദൗത്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബിക്കെതിരെ നിയമനടപടി സ്വീകരിക്കാതെ ദുരിതാശ്വാസക്യാമ്പിലേക്ക് അയക്കുകയാണ് വ്യോമസേന ചെയ്തതെന്ന് സേനയുടെ തിരുവനന്തപുരം മേഖല പി.ആർ.ഒ ധന്യ സനല്‍ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, അബദ്ധം പിണഞ്ഞതാണെന്നും താഴ്ന്നു പറന്നുവന്ന ഹെലികോപ്ടറിലെ ഉദ്യോഗസ്ഥര്‍ കയറുന്നോ എന്ന് ചോദിച്ചപ്പോള്‍ കയറിപ്പോരുകയാണ് ഉണ്ടായതെന്നുമാണ് പിന്നീട് ജോബി വിശദീകരിച്ചത്. എന്നാല്‍, താഴ്ന്നു പറന്ന ഹെലികോപ്ടറിനെ വിളിച്ചുവരുത്തി കയറുകയായിരുന്നു ജോബിയെന്ന് ധന്യ പറയുന്നു.
ഹെലികോപ്ടറില്‍ കയറാന്‍ വേണ്ടി മാത്രമാണ് ജോബി ഇത് ചെയ്തതെന്നറിഞ്ഞിട്ടും തങ്ങള്‍ ജോബിയെ സര്‍ക്കാര്‍ ക്യാമ്പിലേക്ക് മാറ്റി. എന്നാല്‍, വ്യാജപ്രചാരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ധന്യ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.