കെ.എം. എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ; ‘ഹൈകോടതി തള്ളിയ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധം’
text_fieldsതിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ പരാതി നൽകി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ. എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്കാണ് ജോമോൻ പരാതി നൽകിയത്.
ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് നിയമവിരുദ്ധ നടപടിയാണ്. ഹൈകോടതി തള്ളിയ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും പരാതിയിൽ ജോമോൻ പുത്തൻപുരക്കൽ പറയുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ജോമോൻ പുത്തൻപുരക്കലിന്‍റെ പരാതിയിലാണ് കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കൊച്ചി സി.ബി.ഐ യൂനിറ്റിനോട് കേസ് ഏറ്റെടുക്കാൻ ഹൈകോടതി നിർദേശം നൽകുകയായിരുന്നു.
2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന വിജിലൻസ് കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. അന്ന് എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.
ഹൈകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഢാലോചന നടന്നുവെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകി. താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത് ഉണ്ടായിരുന്ന രണ്ടു പേരാണ് പരാതിക്കാരൻ ജോമോൻ പുത്തൻപുരക്കലിനൊപ്പം ഗൂഢാലോചനക്ക് പിന്നിൽ. 2015 മുതൽ ഗൂഢാലോചന നടത്തി വരികയാണ്. മൂന്നു പേരും സംസാരിച്ചതിന്‍റെ കോൾ റെക്കോർഡ് രേഖ തന്‍റെ പക്കലുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
ഒരാളുമായി പതിനായിരത്തോളം സെക്കന്‍റും മറ്റൊരാളുമായി നാലായിരം സെക്കന്‍റും ജോമോൻ സംസാരിച്ചിട്ടുണ്ട്. തനിക്കെതിരെ വിജിലൻസിൽ പരാതി സമർപ്പിക്കുന്നതിന് മുമ്പും മൂവരും തമ്മിൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താനാണ്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം. എബ്രഹാം പരാതിയിൽ പറയുന്നു.
ഇതിനോട് പ്രതികരിച്ച ജോമോൻ പുത്തൻപുരക്കൽ, പൊലീസും ഭരണവുമെല്ലാം കൈയിലുള്ള എബ്രഹാം തനിക്കെതിരായ ഗൂഢാലോചന ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.