കെ-റെയിൽ: നന്ദിഗ്രാം മറക്കരുതെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം
text_fieldsപത്തനംതിട്ട: കെ-റെയിൽ പദ്ധതിക്കെതിരെ സി.പി.എം പത്തനംതിട്ട ജക്കൊ സമ്മേളനത്തിൽ വിമർശനം. ബംഗാളിലെ നന്ദിഗ്രാമിലെയും സിംഗൂരിലെയും അനുഭവം മറക്കരുതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വൈകീട്ട് നടന്ന ചർച്ചയിൽ മല്ലപ്പള്ളി ഏരിയയിൽനിന്നുള്ള പ്രതിനിധികളാണ് കെ-റെയിൽ പദ്ധതിയെ വിമർശിച്ചത്. 'പരിസ്ഥിതി വിഷയത്തിൽ ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻസഭ നേതാവ് അശോക് ദാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം അടക്കം വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതാണ്. എന്നാൽ, കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണക്കുന്നു' -മല്ലപ്പള്ളിയിൽനിന്നുള്ള പ്രതിനിധികൾ ചോദ്യമുയർത്തി.
പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് ഇവിടെ പാർട്ടിക്കെന്നും വിമർശനമുയർന്നു. ജില്ലയിൽ കെ-റെയിലിന്റെ സിൽവർ ലൈൻ പാത കടന്നുപോകുന്ന ഇടമാണ് മല്ലപ്പള്ളി. സി.പി.എമ്മിന്റെ ഇരവിപേരൂർ, തിരുവല്ല, അടൂർ ഏരിയ കമ്മിറ്റി പരിധിയിലൂടെയാണ് പാത കടന്നുപോകുന്നത്.
തിങ്കളാഴ്ച തുടങ്ങിയ സമ്മേളനത്തിൽ സംഘടന റിപ്പോർട്ടിൽ ചർച്ച തുടങ്ങിയത് വൈകീട്ടാണ്. കേരളത്തിന്റെ വികസന കാര്യത്തിൽ ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാകില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു.
ഒരുമണിക്കൂറിലേറെ നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഒരിടത്തുപോലും രാമചന്ദ്രൻ പിള്ള സംസ്ഥാന സർക്കാറിന്‍റെ നേട്ടങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചോ പരാമർശിക്കാതിരുന്നത് സമ്മേളനത്തിൽ പങ്കെടുത്തവർക്കിടയിൽ ചർച്ചയായിരുന്നു.
കേരളത്തിന് ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാവില്ല -എസ്. രാമചന്ദ്രൻ പിള്ള
കേരളത്തിന്റെ വികസന കാര്യത്തിൽ ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാവില്ലെന്നും കേരളം സ്വന്തമായ പാത വെട്ടിത്തുറക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, വിദ്യാഭ്യാസ മേഖല എന്നിവയിൽ കേരളം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാണ്.
രാജ്യത്ത് മെച്ചപ്പെട്ട ഭരണം നിലനിൽക്കുന്ന സംസ്ഥാനവും കേരളമാണ്. ഇനി നമ്മുടെ ജോലി ഇവിടെനിന്ന് കേരള സമൂഹത്തെ ഗുണകരമായി കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സമ്മേളനം അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മോദിഭരണത്തിൽ ഭരണഘടന സ്ഥാപനങ്ങളെല്ലാം കടുത്ത സമ്മർദത്തിലാണ്. പാർലമെൻററി ജനാധിപത്യ സമ്പ്രദായം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. സർക്കാറിന് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനിൽ സർക്കാർ നേരിട്ട് ഇടപെടുന്നു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ്, സി.ബി.ഐ എന്നീ സ്ഥാപനങ്ങളും മോദിയുടെ എതിരാളികൾക്കെതിരായ നീക്കങ്ങൾക്കുള്ള രാഷ്ട്രീയ ഉപകരണങ്ങളായി മാറി. രാജ്യത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റി. ഫെഡറൽ സംവിധാനം അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനങ്ങളുടെ അധികാര, അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.