കെ-റെയിൽ വിശദീകരണ യോഗം: അനുകൂലിക്കുന്നവർ അകത്ത്; ആശങ്കയുള്ളവർ പുറത്ത്
text_fieldsകോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കാൻ കോട്ടയത്ത് നടത്തിയ കെ-റെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുത്തത് പദ്ധതിയെ അനുകൂലിക്കുന്നവർ മാത്രം. പദ്ധതി ബാധിതപ്രദേശങ്ങളിൽനിന്നുള്ളവരും ആശങ്കകളുള്ളവരുമായ വലിയൊരു വിഭാഗത്തിന് പ്രവേശനമുണ്ടായിരുന്നില്ല. ഫേസ് ഡിറ്റക്ടർ വെച്ചാണ് ആളുകളെ കയറ്റിയത്. പദ്ധതിക്കെതിരെ സംസാരിക്കാൻ സാധ്യതയുള്ളവരെയെല്ലാം പുറത്ത് തടഞ്ഞു.
സമരസമിതി പ്രവർത്തകരിൽ ചിലർ എത്തിയിരുന്നെങ്കിലും പ്രവേശിപ്പിച്ചില്ല. ക്ഷണിച്ചുവരുത്തിയ പൗരപ്രമുഖർ മാത്രമാണ് പങ്കെടുത്തത്. പരിപാടിയിൽ സംസാരിച്ച 11 പേരും പദ്ധതിയെ അനുകൂലിച്ചു. സിൽവർലൈൻ പദ്ധതി വാണിജ്യ-വ്യവസായ-സാമൂഹിക രംഗത്ത് വലിയ നേട്ടവും മാറ്റവുമുണ്ടാക്കുമെന്നും പദ്ധതിക്ക് നൂറുശതമാനം പിന്തുണ നൽകുന്നതായും സ്വാഗതാർഹമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ഇത്തരം പദ്ധതികൾ നമ്മുടെ നാട്ടിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പദ്ധതിയുടെ ഗുണദോഷങ്ങൾ പരിശോധിച്ചാൽ ഗുണമാണ് ഏറെ. പുതുതായി വരുന്ന എന്തിനെയും ആദ്യം എതിർക്കുകയെന്നത് മനുഷ്യന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സിൽവർലൈൻ പദ്ധതി വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്നായിരുന്നു എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയുംചെയ്യുന്ന പദ്ധതിയായാണ് ഇതിനെ കാണുന്നത്. പരിസ്ഥിതി ആഘാതപഠനം വിപുലമായി നടത്തണമെന്നും ജലനിർഗമന മാർഗങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ ആരോഗ്യമേഖലയിൽ മാറ്റമുണ്ടാക്കുന്ന സ്വപ്നപദ്ധതിയാണെന്ന് ഡോ. കെ.പി. ജയകുമാർ അഭിപ്രായപ്പെട്ടു. എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ കുമാർ, വ്യാപാരി വ്യവസായ സമിതി ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ഡോ. വിപിൻ ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതിയംഗം സാംസൺ എം. വലിയപറമ്പിൽ, പി. ജോബി ജോർജ്, അഡ്വ. കെ. അനിൽകുമാർ, സംസ്ഥാന കള്ളുഷാപ്പ് ലൈസൻസ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹൻദാസ് കാഞ്ചന, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.