അങ്കമാലി പാറക്കടവിൽ കെ-റെയിൽ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു
text_fieldsഅങ്കമാലി: പാറക്കടവ് പുളിയനം ത്രിവേണി പാടശേഖരത്തില്‍ കഴിഞ്ഞദിവസം സ്ഥാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേക്കല്ലുകള്‍ കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികള്‍ പിഴുതെറിഞ്ഞു. 'കെ-റെയില്‍ പദ്ധതി അറബിക്കടലില്‍ തുലയട്ടെ' എന്ന സന്ദേശമുയര്‍ത്തി സംസ്ഥാന അധ്യക്ഷന്‍ എം.ബി. ബാബുരാജും സംസ്ഥാന കണ്‍വീനര്‍ എസ്.രാജീവനും ജില്ല കണ്‍വീനര്‍ സി.കെ. ശിവദാസനും ചേര്‍ന്നാണ് നെല്‍വയലുകളിലെ കതിരുകള്‍ക്കിടയില്‍ കുഴിച്ചിട്ട കല്ലുകള്‍ ഇളക്കിയെടുത്ത് ദൂരെ എറിഞ്ഞത്. വ്യാഴാഴ്ച രാവിലെ വന്‍ പൊലീസ് ഉദ്യോഗസ്ഥ സംഘമാണ് മൂന്നേക്കറോളം വിളവെടുപ്പിന് പാകമായ നെല്‍വയലില്‍ വിവിധ ഭാഗങ്ങളിലായി 15 സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്.
പൊലീസ് പിന്‍ബലത്തില്‍ നെല്‍വയലില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ച വിവരം അറിഞ്ഞ സമിതി ഭാരവാഹികള്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തി കല്ലുകള്‍ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു. രാവിലെ 10ന് പുളിയനം ത്രിവേണി കവലയില്‍ സമിതി ഭാരവാഹികളും നാട്ടുകാരും ഒത്തുകൂടി. മുദ്രാവാക്യം വിളിച്ച് നൂറോളംപേര്‍ 200 മീറ്ററോളം അകലെയുള്ള നെല്‍വയലിലേക്ക് പ്രകടനമായെത്തുകയായിരുന്നു. സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്ന വിവരമറിഞ്ഞ് സ്പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ എളവൂര്‍, പുളിയനം, ത്രിവേണിക്കവലയിലും സമീപപ്രദേശങ്ങളിലും കേന്ദ്രീകരിച്ച് സ്ഥിതിവിലയിരുത്തി മേലുദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. സമരക്കാര്‍ ഉച്ചക്ക് 1.30ഓടെയാണ് മടങ്ങിയത്.
പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ വ്യാഴാഴ്ച രാത്രി മുതൽതന്നെ പാടശേഖരത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. പത്തോളം കല്ലുകള്‍ രാത്രിയില്‍തന്നെ ആരോ പിഴുതെടുത്തു. രാവിലെ പുളിയനം ബസ് സ്റ്റോപ്പിലും എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെയും എളവൂര്‍ സെന്റ് മേരീസ് പള്ളിയുടെയും മുന്‍വശത്ത് റീത്തുകള്വെച്ച് സര്‍വേക്കല്ലുകള്‍ പ്രദര്ശിപ്പിച്ചനിലയില് കണ്ടെത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.