കെ. റെയിൽ: വരേണ്യ വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നിഗൂഢത കൂട്ടുന്നുവെന്ന് വി.ഡി. സതീശൻ
text_fieldsആലപ്പുഴ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിന് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചർച്ചക്ക് ക്ഷണിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് പോകേണ്ട കാര്യമില്ല. പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ടുമണിക്കൂർ ചർച്ചക്ക് തയാറാകാത്ത മുഖ്യമന്ത്രി, പൗരപ്രമുഖരെ കാണാൻ ഇറങ്ങിയിരിക്കുകയാണ്. വരേണ്യ വിഭാഗക്കാരുമായുള്ള ചർച്ച പദ്ധതിയുടെ നിഗൂഢത കൂട്ടുന്നു. കേരളത്തിലെ ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. അല്ലാത്തപക്ഷം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പറയുന്നതിന് യെസ് വെക്കുന്ന ബിസിനസുകാരെയും പൗരപ്രമുഖരെയും വിളിക്കുന്ന കൂട്ടത്തിലല്ല രാഷ്ട്രീയ പാർട്ടികളെ വിളിക്കേണ്ടത്.
കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം നൽകിയ രണ്ട് നേതാക്കളാണ് വി. മുരളീധരനും കെ. സുരേന്ദ്രനും. ഇവരാണിപ്പോൾ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്നത്. പകൽ മുഴുവൻ പിണറായി വിരോധം പറയുന്ന മുരളീധരൻ, രാത്രിയിൽ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെതിരെ നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും തമ്മിൽ ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പിണറായിയോട് ചർച്ച നടത്തിയയാളാണ്. നിർഗുണനായ പ്രതിപക്ഷ നേതാവാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രൻ സർവഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിന്‍റെ ഒരുഗുണവും തനിക്കുണ്ടാകരുതെന്നാണ് പ്രാർഥന.
കേരളത്തില്‍ പൊലീസും വര്‍ഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. എന്തുസംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാറിന് അനുകൂല സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഗവര്‍ണര്‍ നിയമവിരുദ്ധതക്ക് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഭിന്നതയുണ്ടെന്ന് വരുത്തി അത് ആഘോഷിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.