സുധാകരന്റെ അന്ത്യശാസനം വീണ്ടും പാളി
text_fieldsതിരുവനന്തപുരം: പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് നൽകിയ അന്ത്യശാസനം വീണ്ടും പാളി. പട്ടിക മാർച്ച് അഞ്ചിനകം കൈമാറണമെന്നായിരുന്നു കെ. സുധാകരന്റെ അന്ത്യശാസനം. ഒരേ വിഷയത്തിൽ നൽകിയ നിർദേശം പാളിയത് ഇത് മൂന്നാം തവണയാണ്. ഇതോടെ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചു.
സംസ്ഥാന കോൺഗ്രസ് ഡി.സി.സി തലംവരെ പുനഃസംഘടിപ്പിക്കാൻ ചർച്ച തുടങ്ങിയിട്ട് കാലമേറെയായി. ഇത് നീളുന്നത് സംഘടനാ പ്രവർത്തനത്തെ പോലും ബാധിച്ചു. ഇതോടെയാണ് പുനഃസംഘടനാകാര്യം വീണ്ടും ചർച്ചയായത്. ജില്ലകളിൽ പ്രത്യേക സമിതിക്ക് രൂപംനൽകി. ഡി.സി.സി ഭാരവാഹികളുടെയും പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെയും കരട് പട്ടിക ഫെബ്രുവരി ആദ്യവാരം നൽകാനായിരുന്നു ആദ്യനിർദേശം. ഭാരവാഹിനിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ കെ.പി.സി.സി തുടർച്ചയായി മാറ്റംവരുത്തുകയും പദവികൾക്ക് നേതാക്കളുടെ സമ്മർദം ശക്തമാകുകയും ചെയ്തതോടെ പുനഃസംഘടനാലക്ഷ്യം പാളി. ഇക്കാര്യം ചർച്ചയായതോടെ ഫെബ്രുവരി 18ന് മുമ്പ് പട്ടിക കൈമാറാൻ കെ.പി.സി.സി നിർദേശിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനിടെ പട്ടികക്ക് അന്തിമരൂപം നൽകാനുള്ള സൗകര്യം കൂടി പരിഗണിച്ചായിരുന്നു നിർദേശം. എന്നാൽ, ആലപ്പുഴ ജില്ലയിൽനിന്ന് മാത്രമാണ് കരട് പട്ടിക ലഭിച്ചത്. നേതാക്കളെല്ലാം പ്ലീനറി തിരക്കിലേക്ക് മാറിയതോടെ പുനഃസംഘടന നടപടികൾ മന്ദഗതിയിലായി.
പ്ലീനറിക്ക് ശേഷവും ജില്ല തല സമിതികൾ യോഗംചേർന്ന് ഭാരവാഹി പട്ടിക അന്തിമമാക്കുന്നതിന് താൽപര്യം കാണിക്കാതെ വന്നതോടെ കെ.പി.സി.സി പ്രസിഡന്റ് നിലപാട് കടുപ്പിച്ച് അഞ്ചിനകം പട്ടിക നൽകണമെന്ന് അന്ത്യശാസനം നൽകി. കൈമാറിയില്ലെങ്കിൽ കെ.പി.സി.സിയുടെ പക്കലുള്ള പേരുകൾ വെച്ച് ഈ മാസം 10നകം പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം കോട്ടയത്ത് ചേർന്ന കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതും ഫലം കണ്ടിട്ടില്ല. സമയപരിധി നീട്ടി നൽകിയിട്ടും ആലപ്പുഴ ഒഴികെ ഒരു ജില്ലപോലും പട്ടിക നൽകിയിട്ടില്ല. കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ പട്ടിക അന്തിമഘട്ടത്തിലാണെന്ന് അറിയുന്നു. മറ്റു ചില ജില്ലകൾക്ക് അൽപംപോലും മുന്നോട്ട് പോകാൻ സാധിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.