കെ. സുധാകരൻ സംരക്ഷിച്ചത് മുസ്‍ലിം പള്ളി തകർക്കാനെത്തിയ ആർ.എസ്.എസിനെ -എം.വി ഗോവിന്ദൻ
text_fieldsകണ്ണൂരിൽ ആർ.എസ്.എസ് ശാഖയെ സംരക്ഷിക്കാൻ താൻ ആളെ അയച്ചിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. കണ്ണൂരിൽ മുസ്‍ലിം പള്ളി തകർക്കാൻ എത്തിയ ആർ.എസ്.എസ് പ്രവർത്തകരെയാണ് കെ. സുധാകരൻ സംരക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സുധാകരനെ പോലെ ഒരു നേതാവിനെയും വെച്ചുകൊണ്ട് ലീഗ് എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. മുസ്‍ലിം ലീഗിന് സുധാകരനെ ഈ വിഷയത്തിൽ എങ്ങനെ പിന്തുണക്കാൻ കഴിയും എന്നും എം.വി ഗോവിന്ദൻ ചോദിച്ചു. കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കെ. സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് മുസ്‍ലിം ലീഗ് ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാവ് പി.കെ കുഞ്ഞാലികുട്ടി രാവിലെ പറഞ്ഞിരുന്നു. പ്രസ്താവന സംബന്ധിച്ച വിശദീകരണം കെ. സുധാകരൻ തന്നെ നൽകട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ സി.പി.എമ്മിന്റെ ആക്രമണത്തിൽനിന്നും ആർ.എസ്.എസ് ശാഖയെ സംരക്ഷിക്കാൻ താൻ ആളുകളെ അയച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. തനിക്ക് ബി.ജെ.പിയിൽ പോകാൻ തോന്നിയാൽ താൻ പോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ലീഗിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ടെന്ന് കെ.ടി ജലീൽ എം.എൽ.എ, പി.വി അൻവർ എം.എൽ.എ എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.