കോൺഗ്രസ് പോലെ അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തുണ്ടാവില്ലെന്ന് കെ. സുധാകരൻ
text_fieldsകോഴിക്കോട്: കോൺഗ്രസ് പോലെ ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വൃത്തികെട്ട സംസ്കാരമുള്ള പാർട്ടിയാണ് കോൺഗ്രസ്. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നേതാക്കന്മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു. കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം തന്ന ദൗർബല്യം പാർട്ടിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഇല്ലാത്തതും തിരിച്ചടിയായി. പാർട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ല. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയെ വെല്ലുവിളിക്കുന്നവർ എന്ത് കോൺഗ്രസുകാരാണ്. നേതാക്കൻമാരെ പോലും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിക്കുന്നു. ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് പാർട്ടിയെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക. പ്രവർത്തകർക്ക് അച്ചടക്കം പഠിക്കാൻ കൈപുസ്തകം നൽകുമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിട്ടുണ്ട്. വി.എം സുധീരന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. രാഷ്ട്രീയ കാര്യ സമിതി കൂടിയിട്ടുണ്ടെന്നും ആ സമയത്ത് ആരും വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
തട്ടിപ്പുകാരൻ മോന്‍സൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടില്ല. മോന്‍സണ്‍ പെരുങ്കള്ളനാണ്. കച്ചവടത്തിനായി തന്‍റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. മോന്‍സണ്‍ പറയുന്നത് കള്ളമാണ്. മുഖ്യമന്ത്രിയെ താങ്ങുന്നവരും മോന്‍സണെ കാണുന്നുവെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.