സന്നിധാനത്തേക്ക് പോകാനെത്തിയ കെ. സുരേന്ദ്രനും സംഘവും അറസ്റ്റിൽ
text_fieldsനിലക്കൽ: ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രനെയും ബി.ജെ.പി നേതാവ് നാഗേഷ് അടക്കം മറ്റ് ഏഴുപേരെയും നിലക്കലിൽവെച്ചാണ് സുരക്ഷാ ചുമതലയുള്ള എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സുരക്ഷാ നിയമങ്ങൾ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാകാൻ സാധ്യതയുള്ളതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പൊലീസ് നടപടി. സുരേന്ദ്രനെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
രാത്രി സന്നിധാനത്ത് പോയി ദർശനവും നാളെ ഗണപതി ഹോമവും നടത്താനാണ് സുരേന്ദ്രൻ നിലക്കലിൽ എത്തിയത്. നിലക്കൽ ബേസ് ക്യാമ്പിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയാറാൻ തുടങ്ങവെയാണ് എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നങ്ങൾ ഉള്ളതിനാൽ രാത്രി പമ്പയിലേക്ക് പോകാൻ അനുവദിക്കാനാവില്ലെന്നും പുലർച്ച ആകാമെന്നും എസ്.പി യതീഷ് ചന്ദ്ര അറിയിച്ചു.
അതേസമയം, പൊലീസ് നടപടി അംഗീകരിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അറസ്റ്റിന് വഴങ്ങില്ലെന്നും എന്ത് നടപടി വേണമെങ്കിലും പൊലീസിന് സ്വീകരിക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പിന്നീട് പൊലീസ് ചർച്ച നടത്തിയെങ്കിലും സുരേന്ദ്രൻ വഴങ്ങിയില്ല. തുടർന്ന് ശരണം വിളികളുമായി പൊലീസ് തടസം മറികടന്ന് പോകാൻ സുരേന്ദ്രനും സംഘവും ശ്രമം നടത്തി. ഇത് സംഘർഷത്തിന് വഴിവെച്ചു. ശേഷം സുരേന്ദ്രന്‍റെയും മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് നീക്കി.
രാത്രി സന്നിധാനത്ത് തീർഥാടകരെ തങ്ങാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാത്രി ശശികലയും ശനിയാഴ്ച രാത്രി കെ. സുരേന്ദ്രനും ഇരുമുടിക്കെട്ടുമായി മലകയറാൻ എത്തിയത്. എന്നാൽ, ചിത്തിര ആട്ടവിശേഷത്തിന് വത്സൻ തില്ലേങ്കരിമൂലം ഉണ്ടായ നാണക്കേട് ആവർത്തിക്കാൻ അവസരമൊരുക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.