ത്രിപുര മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ബിപ്ലവ് കുമാർ ദേവിൻറെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നെന്നാണ് സുരേന്ദ്രൻറെ ആരോപണം. ഒന്നിനു പിറകെ ഒന്നായി അബദ്ധങ്ങൾ എഴുന്നള്ളിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത് തുടർക്കഥയായതോടെ ബിപ്ലബ് കുമാർ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു വിളിപ്പിച്ചിരിക്കെയാണ് സുരേന്ദ്രൻ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
മഹാഭാരത കാലത്തുതന്നെ ഇൻറർനെറ്റും ഉപഗ്രഹ ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് ബിപ്ലബ് ആദ്യ വെടി പൊട്ടിച്ചത്. മുൻ ലോകസുന്ദരി ഡയാന ഹെയ്ഡനെ വ്യക്തിപരമായി ആക്രമിച്ച് വീണ്ടും കൈ െപാള്ളിയ ത്രിപുര മുഖ്യൻ അടുത്ത ദിവസം മെക്കാനിക്കൽ എൻജിനീയർമാർ ഇനി സിവിൽ സർവിസിന് പോകേണ്ടതില്ലെന്ന ഉപദേശവും നൽകി.യുവാക്കൾ സർക്കാർ ജോലിക്കു കാത്തുനിൽക്കാതെ പശുക്കളെ വളർത്തുകയോ മുറുക്കാൻ കടകൾ തുറക്കുകയോ വേണമെന്നും ബിപ്ലബ് പറഞ്ഞു. കൂടുതൽ പറയും മുമ്പ് മേയ് രണ്ടിന് പ്രധാനമന്ത്രിയെ കാണണമെന്നാണ് നിർദേശം.
സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്
സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗർത്തലയിൽ നടന്ന ചടങ്ങിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു.
''നേരത്തെ ആർട്ട് സ്ട്രീമിലെ ആളുകൾ ആരുന്നു സിവിൽ സർവീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് സിവിൽ സർവീസിലേക്ക് കൂടുതൽ വരുന്നത്.''
അത് കഴിഞ്ഞു തമാശ ചേർത്ത് ഒരു കാര്യം കൂടി പറഞ്ഞു.
''മെക്കാനിക്കൽ എഞ്ചിനിയർമാർ അത് കഴിഞ്ഞു സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാൽ സിവിൽ എഞ്ചിനീയർമാർക്ക് ആവാം.
അവർക്കു ബിൽഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബിൽഡ് അപ്പ് ചെയ്യാൻ അവരുടെ ഈ പരിചയം ഉപകരിക്കും"
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
''സിവിൽ എഞ്ചിനീയർ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്ട്രേഷനിലുള്ളവർ സമാജത്തെ നിർമ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്മെന്റ്, ടൗൺ, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വലിയ ഒരു ഭാഗം സിവിൽ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയിൽ നിർമ്മിക്കാൻ ഒരാളെ സഹായിക്കും..''
ഈ പറഞ്ഞത് നമ്മുടെ വിപ്ളവ മാധ്യമങ്ങൾ ഇങ്ങനെ തിരുത്തി.
''സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല'' എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു. ത്രിപുരയിലെ ഭരണമാറ്റത്തിൽ കമ്മികൾക്കും കൊങ്ങികൾക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാൽ തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാൻമാർ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.