Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഫിർ പോസ്റ്റ്:...

കാഫിർ പോസ്റ്റ്: അതെല്ലാവരും ഷെയർചെയ്യും, ലതികയെ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് ശൈലജയോട് തന്നെ ചോദിക്കണം -ഇ.പി. ജയരാജൻ

text_fields
bookmark_border
കാഫിർ പോസ്റ്റ്: അതെല്ലാവരും ഷെയർചെയ്യും, ലതികയെ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് ശൈലജയോട് തന്നെ ചോദിക്കണം -ഇ.പി. ജയരാജൻ
cancel

കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ പോസ്റ്റ് പങ്കുവെച്ച സി.പി.എം നേതാവ് കെ.കെ. ലതികയെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ​ശൈലജ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ‘ഇത്തരം ഒരു വാർത്ത കണ്ടാൽ എല്ലാവരും ഷെയർ ചെയ്യും. അത് തെറ്റാണോ ശരിയാണോ എന്നൊന്നും നിജസ്ഥിതി അന്വേഷിക്കാൻ നിൽക്കില്ല. അത് ഷെയർ ചെയ്തതിന്റെ പേരിൽ കെ.കെ. ലതികയെ ശൈലജ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് അവരോട് തന്നെ ചോദിക്കണം. അതെനിക്കറിഞ്ഞുകൂട. ‘ഇത്തരം പ്രചരണം ആപത്താണ്, ഇങ്ങനെ പ്രചരിപ്പിക്കരുത്‘ എന്ന് പറഞ്ഞുകൊണ്ടാണ് ലതിക ആ പോസ്റ്റ് ഷെയർ ചെയ്തത്’ -ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘പൊലീസിന് ലഭിച്ച വിവരമാണ് പൊലീസ് ​കോടതിയിൽ കൊടുക്കുക. അത് കോടതിയിൽ എത്തട്ടെ. അവിടെ തെളിയിക്കണമല്ലോ. കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല, നീതിപൂർവമായും സത്യസന്ധമായുമാണ് പ്രവർത്തിക്കുന്നത് എന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോ, അതിന് അവരോട് നന്ദിയുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ യു.ഡി.എഫി​ന്റെയും യൂത്ത് കോൺഗ്രസിന്റെയും പങ്കാളിത്തം കോടതിയിൽ എൽ.ഡി.എഫ് തെളിയിക്കും. യു.ഡി.എഫിന് പങ്കുണ്ടെന്ന കാര്യത്തിൽ എന്താ സംശയം? യു.ഡി.എഫി​ന്റെ കൈ പരിശുദ്ധമാണോ? കോടതിയിൽ വരട്ടെ. ഞങ്ങളുടെ കൈയിലുള്ളത് ഞങ്ങളും ഹാജരാക്കും. എൽ.ഡി.എഫിന്റെ മേൽ കുറ്റം ചുമത്താൻ ആരും ശ്രമിക്കണ്ട’- ജയരാജൻ പറഞ്ഞു.

‘എല്ലാവരും വഴിവിട്ട രീതിയിൽ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. മിസ്‍യൂസ് ചെയ്യുന്നുണ്ട്. ഇന്നത്തെ ശാസ്ത്ര സ​ങ്കേതിക വിദ്യയെ ഓരോരുത്തരും ഉപയോഗിക്കുന്നു. യു.ഡി.എഫ് എത്രയോ ഉപയോഗിച്ചു. വേണമെങ്കിൽ ഷാഫിക്കെതിരെ പരാതി കൊടുക്കാം. പക്ഷേ, ഞങ്ങൾ അങ്ങനെ പരാതികൊടുത്തു നടക്കുന്നവരല്ല. അതിനർഥം അവർ പുണ്യവാൻമാരാണെന്നല്ല. യു.ഡി.എഫിന്റെ പങ്കാളിത്തം കോടതിയിൽ തെളിയിക്കും. ഇവർ സംശുദ്ധരല്ല’ -അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വടകര മണ്ഡലത്തിൽ ഇടതുസ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കുന്ന വിവാദ ‘കാഫിർ സ്ക്രീൻ ഷോട്ട്’ പ്രചരിച്ചത്. എം.എസ്.എഫ് നേതാവിന്റെ പേരിലായിരുന്നു ഈ വ്യാജ സ്ക്രീൻ ഷോട്ട് സി.പി.എം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ, ഇതിന്റെ ഉത്ഭവവും സി.പി.എം കേന്ദ്രങ്ങളാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇതുസംബന്ധിച്ച കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ മുഴുവൻ വാദങ്ങളും പൊളിച്ചടുക്കുന്ന വസ്തുതകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് ആദ്യം കാഫിർ സ്ക്രീൻ ഷോട്ട് വലിയ ചർച്ചയാക്കിയത്. പിന്നാലെ സി.പി.എം നേതൃത്വം ഇടപെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ആരോപണ നിഴലിലായ എം.എസ്.എഫ് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം ഹൈകോടതിയെ സമീപിച്ചതോടെയാണ് വിവാദത്തിൽ വഴിത്തിരിവുണ്ടായത്.

കാഫിർ സ്ക്രീൻഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് പൊതുജനം കാണുന്ന തരത്തിൽ ആദ്യം വന്നത്. പേജിന്റെ അഡ്മിൻ മനീഷ് മനോഹരന്റെ ഫോണിൽ വോട്ടെടുപ്പിന്റെ തലേദിവസം ഉച്ചക്ക് 2.34ന് ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പോസ്റ്റ് വന്നു. റെഡ് ബെറ്റാലിയൻ ഗ്രൂപ്പിൽ അന്ന് ഉച്ചക്ക് 2.13ന് അമൽറാം ആണ് പോസ്റ്റ് ചെയ്തത്. അമൽറാമിന് പോസ്റ്റ് ലഭിച്ചത് ‘റെഡ് എൻകൗണ്ടേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ്. റെഡ് എൻകൗണ്ടേഴ്സിൽ ഈ പോസ്റ്റിട്ടത് അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷാണെനും കണ്ടെത്തി. റിബേഷിനെ ചോദ്യം ചെയ്തെങ്കിലും എവിടെ നിന്നാണ് ഈ പോസ്റ്റ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതോടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു. വ്യാജ പോസ്റ്റ് വന്ന ‘പോരാളി ഷാജി’ എന്ന ഫേസ്ബുക് പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും പിടിച്ചെടുത്ത് പരിശോധനക്കയച്ചു -ഇക്കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലുള്ളത്.

സി.പി.എമ്മിനായി സൈബർ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലെത്തി നിൽക്കുന്നതും പരസ്യമായതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. അതിനിടെ, സി.പി.എം പാർട്ടിതലത്തിൽ സമാന്തരമായി നടത്തിയ അന്വേഷണത്തിൽ ‘സൈബർ പോരാളി’കൾക്കുള്ള പങ്ക് കണ്ടെത്തിയിരുന്നു.

തുടർന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ്ബുക് പേജുകളെ നേരത്തെതന്നെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്. പോരാളി ഷാജിയിൽ ഇപ്പോൾ ഇടതു വിരുദ്ധതയാണ് കൂടുതലെന്നായിരുന്നു ജൂൺ 13ന് അദ്ദേഹം വാർത്തസമ്മേളനം നടത്തി വിശദീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanKK ShailajaKK Lathikakafir screenshot
News Summary - Kafir screenshot: ep jayarajan about kk lathika and kk shailaja
Next Story