ഗെയിൽ സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല- കാനം
text_fieldsകൊച്ചി: ജനകീയ സമരങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തെക്കന്‍ മേഖല ജനജാഗ്രത യാത്രയുടെ സമാപനത്തിന്റെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്. ഗെയില്‍ സമരത്തെ പോലിസ് നേരിട്ട രീതി ശരിയായില്ല. എല്ലാകാലത്തും പോലിസിെൻറ ഭാഗത്ത് നിന്ന് സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണുണ്ടായിട്ടുള്ളത്. മുക്കത്ത് നടന്നതും അതുതന്നെ. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി എല്‍ഡിഎഫിനില്ല. കൂടുതല്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ഗെയിലിനെതിരെ നടക്കുന്ന സമരം പോലുള്ള ജനകീയ സമരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും കാനം പറഞ്ഞു.
വികസന പദ്ധതികള്‍ സമവായത്തിലൂടെ നടപ്പാക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ജനകീയനയം നടപ്പാക്കുന്ന എല്‍ഡിഎഫിനെ കടന്നാക്രമിക്കുന്നത് ദേശീയ തലത്തില്‍ വര്‍ഗീയതയ്ക്കെതിരായ ഐക്യത്തെ ബാധിക്കുമോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് എല്‍ഡിഎഫ്. ജനാധിപത്യം സംരക്ഷിക്കാന്‍ വര്‍ഗീതയക്കെതിരെ പോരാടുവാന്‍ മതനിരപേക്ഷതയെ സംരക്ഷിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ എല്‍ഡിഎഫിനെ ആക്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മാത്രമാണ് വോട്ട് വര്‍ധനവുണ്ടായത്. കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം അംഗീകരിക്കുന്നു എന്നതിെൻറ തെളിവാണിതെന്നും അദേഹം ചൂണ്ടിക്കാട്ടി. ദീന് ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നത് സംബന്ധിച്ചിറങ്ങിയ സര്‍ക്കുലര്‍ കൈകാര്യം ചെയ്തതില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം എതു തരത്തിലുള്ളതാണെങ്കിലും അതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ സംഘടിക്കണമെന്ന തരത്തില്‍ വ്യാജപ്രചരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഒരു കൂട്ടര് വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല മറ്റൊന്നിനെ നേരിടേണ്ടത്. മതനിരപേക്ഷത ശക്തിപ്പെടുത്തി ഇതിനെ ചെറുക്കണമെന്നതാണ് എല്‍ഡിഎഫ് നിലപാടെന്നും കാനം ചൂണ്ടിക്കാട്ടി.
മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് കാനം രാജേന്ദ്രന് തയറായില്ല. നിയമം ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ഇക്കാര്യത്തിലുള്ള പ്രതികരണം. സിപിഐ ദേശീയ സെക്രട്ടറിയെ അധിക്ഷേപിച്ച തോമസ് ചാണ്ടിയുടെ നടപടിയെ ജനം വിലയിരുത്തട്ടെയെന്നും അദേഹം കൂട്ടിചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.