കണ്ണൂർ സർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
text_fieldsകണ്ണൂർ: കാസർകോട് പാലക്കുന്ന് കോളജിലെ ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു. ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.
കണ്ണൂർ സർവകലാശാലയിൽ നിന്ന് അയച്ച ബി.സി.എ ആറാം സെമസ്റ്റർ ചോദ്യപ്പേപ്പർ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നിന്ന് ചോർന്നതായാണ് പരാതി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തൽ. ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ്വേഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. പാസ്വേഡ് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാര്‍ഥി തെളിവുസഹിതം സമ്മതിച്ചു.
പരീക്ഷക്ക് രണ്ടു മണിക്കൂർ മുൻപ് കോളജ് പ്രിൻസിപ്പലിന്റെ ഇ-മെയിൽ ഐഡിയിലേക്ക് യൂനിവേഴ്‌സിറ്റി അധികൃതർ അയച്ച ചോദ്യ പ്പേപ്പറിന്റെ ലിങ്കാണ് ചോർന്നത്. ഇത് വിദ്യാർഥികൾക്ക് വാട്‌സാപ്പ് വഴി ഉൾപ്പെടെ ലഭ്യമായെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ.
എന്നാൽ, അധ്യാപകർ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ലെന്നാണ് കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് അജീഷ് നേരത്തെ പറഞ്ഞത്. മുൻവർഷങ്ങളിലെ ബി.സി.എ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകർ വിദ്യാർഥികൾക്ക് നൽകാറുണ്ട്.
അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ചിലപ്പോൾ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാമെന്നാണ് വിശദീകരണം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയിൽ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സർവകലാശാലയിൽ നിന്നുള്ള സ്ക്വോഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നായിരുന്നു പ്രിൻസിപ്പളിന്റെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.