കോൺഗ്രസ് എം.പി വിവേക് തൻഖക്ക് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
text_fieldsകൊച്ചി: കായൽ കൈയേറ്റ കേസിൽ മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വിവേക് തൻഖ എം.പിക്ക് നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി. കൊച്ചി താജ് ഹോട്ടലിൽ നിന്നും ഹൈകോടതിയിലേക്ക് പുറപ്പെട്ടപ്പോഴാണ് വിവേക് തൻഖയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
രാവിലെ ഒൻപതരയോടെ ഹൈകോടതിയിലേക്ക് പുറപ്പെട്ട തൻഖയുടെ കാർ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയതും വളരെ നാടകയമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വളരെ കുറച്ചു പൊലീസുകാർ മാത്രമേ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. തൻഖ സഞ്ചരിച്ച കാർ തടഞ്ഞ പ്രവർത്തകർ വാഹനത്തിലിടിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അൽപനേരം കാർ നിർത്തിയിട്ട ശേഷം പിന്നീട് പൊലീസിന്‍റെ സഹായത്തോടെ തൻഖ കോടതിയിലേക്ക് പോയി. പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തോമസ് ചാണ്ടിക്കെതിരെ കോൺഗ്രസ് സമരം നടത്തിക്കൊണ്ടിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ വിവേക് തൻഖ കേസിൽ ഹാജരായത് പാർട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്. കേസിൽ ഹാജരാകരുതെന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്‍റെ അഭ്യർഥന വിവേക് തൻഖ തള്ളിയിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസ്സൻ ഫോണിലൂടെയാണ് ആവശ്യം അറിയിച്ചിരുന്നത്. കോൺഗ്രസിന് രാഷ്ട്രീയമായി മറുപടി നൽകുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും അറിയിച്ചിരുന്നു. എം.എം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് ഹൈക്കമാന്‍റിനെയും പ്രതിഷേധം അറിയിച്ചു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു ഹൈക്കമാന്‍റിന്‍റെ മറുപടി.
ഒരു അഭിഭാഷകനെന്ന നിലയിലുള്ള ജോലിയാണ് താൻ ചെയ്യുന്നതെന്നും വളരെക്കാലമായി തന്‍റെ സുഹൃത്താണ് തോമസ് ചാണ്ടിയെന്നും വിവേക് തൻഖ ട്വിറ്ററിൽ കുറിച്ചിരുന്നു. രാവിലെ ഹോട്ടലിൽ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടും ഇക്കാര്യം തന്നെയാണ് തൻഖ അറിയിച്ചത്. കലക്ടറാണോ മന്ത്രിയാണോ ശരിയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും തൻഖ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖരസമിതി, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവർ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.